കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ആലുവ മുൻ റൂറൽ എസ്പി എവി ജോർജിനെ പ്രതി ചേർക്കില്ല. കേസിൽ ജോർജിനെ പ്രതിയാക്കേണ്ടതില്ലെന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിയമോപദേശം ഡിജിപിയുടെ ഓഫീസ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. എവി ജോർജിനെ പ്രതിയാക്കാനുതകുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ വകുപ്പുതല നടപടികളുമായി മുന്നോട്ട് പോകാമെന്നും നിയമോപദേശത്തിൽ പറയുന്നു.
വരാപ്പുഴ വീടാക്രമണക്കേസിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എവി ജോർജ് രൂപം നൽകിയ റൂറൽ ടൈഗർ ഫോഴ്സ് ആയിരുന്നു. ഇവർ ശ്രീജിത്തിനെ മർദിച്ചതായി തെളിയുകയും ചെയ്തിരുന്നു. തുടർന്ന് ആർടിഎഫിനെ പിരിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് എവി ജോർജിനെ പ്രതിയാക്കാനാകുമോ എന്നതിൽ നിയമോപദേശം തേടിയത്. സംഭവത്തിൽ എവി ജോർജിനെ മെയ് 11 ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
നിയമസഭിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും എവി ജോർജിനെ സംരക്ഷിക്കുന്നതായിരുന്നു. കേസിൽ എവി ജോർജിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ ഇതുവരെ ഒൻപത് പോലീസുകാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: