ശ്രീനഗര്‍: തന്റെ സഹോദരനെ കൊലപ്പെടുത്തിയ ഭീകരരോട് എത്രയും പെട്ടെന്ന് പ്രതികാരം ചെയ്യണമെന്ന് പുല്‍വാമയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന് ഔറംഗസീബിന്റെ സഹോദരന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന് അതിനായില്ലെങ്കില്‍ തങ്ങളത് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ ആവശ്യപ്പെടുകയാണ്. എന്റെ സഹോദരന്റെ കൊലയ്ക്കു പകരമായി അവരില്‍ 100 പേരുടെ ജീവനെടുക്കണം. അതിന് നിങ്ങള്‍ക്ക് ( സര്‍ക്കാരിന് ) കഴിയില്ലെങ്കില്‍ പറയുക. ഞങ്ങള്‍ ചെയ്യാം.’ ഔറംഗസീന്റെ ശവസംസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ആത്മരോഷത്തോടെ സഹോദരന് മാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെ.
കശ്മീരില്‍ നിന്ന് ഭീകരവാദം തുടച്ചു നീക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഔറംഗസീബിന്റെ പിതാവ് മുഹമ്മദ് ഹനീഫും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഈദ് അവധിക്ക് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പുല്‍വാമയില്‍ വെച്ച് സൈനികനെ തട്ടിക്കൊണ്ടു പോയത്. കഴുത്തിലും തലയ്ക്കും വെടിയേറ്റ നിലയില്‍ ഫുല്‍വാമയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഗസ്സു ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഔറംഗസീബിനെ ഭീകരര്‍ ചോദ്യം ചെയ്യുന്ന വീഡിയോയും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: