മുംബൈ: ഖുര്‍ ആന്‍ വായിക്കാന്‍ വിസമ്മതിച്ചതിന് 15 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോംബെ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. മെയ് നാലിന് പിതാവിന്റെ സഹോദരനും ഭാര്യയും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് മറ്റേതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹുസൈന് ഖുറേഷി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കൂടാതെ പിതാവിന്റെ മൊഴി ഒരിക്കല്‍ കൂടി രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ആര്.എം. സാവന്ത്, രേവതി മൊഹിതെ ദേരെ എന്നിവരുടേതാണ് നിരീക്ഷണം.
അതേസമയം പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്ന് കരുതുന്ന രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തെന്നും ഇനി പെണ്‍കുട്ടിയുടെ പിതാവിന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അരുണ പൈ പറഞ്ഞു. ഇതിനായി വിചാരണ കോടതിയുടെ ഉത്തരവോടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് ഹാജരാകേണ്ടിയിരുന്നു. എന്നാല്‍ ഖുറേഷി ഇതിനോട് സഹകരിച്ചില്ല. പകരം കേസ് മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നെന്നും അരുണ പൈ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കോടതി ഖുറേഷിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അണ്ടോപ് ഹില്‍ പോലീസിനോട് ഉത്തരവിട്ടത്.
മെയ് നാലിന് സഹോദരനാണ് ഖുറേഷിയെ പെണ്‍കുട്ടി മരിച്ച വിവരം അറിയിച്ചത്. കുളിമുറിയില്‍ വീണതാണ് മരണകാരണമെന്നും അറിയിച്ചു. അമ്മയുടെ മരണശേഷം പെണ്‍കുട്ടിയെ ഖുറേഷിയുടെ സഹോദരനും ഭാര്യയുമാണ് വളര്‍ത്തിയത്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സഹോരന്റെയും ഭാര്യയുടെയും കള്ളത്തരം പുറത്തുവന്നത്. കഴുത്തില്‍ ഷാള്‍ കൊണ്ടു മുറുക്കിയതിന്റെ അടയാളങ്ങള്‍ കണ്ടതോടെ പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: