മുംബൈ: കാറില്‍ നിന്നു മാലിന്യം വലിച്ചെറിഞ്ഞയാളെ ബോളിവുഡ് നടി അനുഷ്ക ശര്‍മ ശാസിക്കുന്നു. ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോഹ്ലി ദൃശ്യങ്ങള്‍ റെക്കോഡു ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നു. സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തു, വൈറലായി. അനുഷ്കയ്ക്കു പിന്തുണയുമായി നിരവധി പേര് എത്തി.
എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിത വഴിത്തിരിവ്. അനുഷ്കയുടെ ശകാരമനുഭവിച്ച മുംബൈ സ്വദേശിയായ അര്ഹാന് സിങ് എന്ന ചെറുപ്പക്കാരന് തന്റെ നിലപാടു വ്യക്തമാക്കി രംഗത്തു വന്നു. അര്‍ഹാന്റെ അമ്മയും എഴുത്തുകാരിയുമായ ഗിതാഞ്ജലി എലിസബത്തും താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിശദമായ കുറിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതോടെ അര്‍ഹാനെ പിന്തുണച്ചും നിരവധി പേരെത്തി.
മുംബൈയിലൂടെ അനുഷ്കയും വിരാടും യാത്ര ചെയ്യുമ്പോഴാണ് ഒരു കാറില്‍ നിന്ന് പ്ലാസ്റ്റിക് കടലാസ് റോഡിലേക്കു വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാറിനെ തടഞ്ഞു നിര്‍ത്തി അനുഷ്ക അതില്‍ സഞ്ചരിച്ചിരുന്ന അര്‍ഹാനെ ശകാരിക്കുകയായിരുന്നു. ആഡംബരകാറില്‍ യാത്ര ചെയ്ത് മാലിന്യം വലിച്ചെറിയുന്നു എന്ന കമന്റ് ഉള്‍പ്പെടെയാണ് വിരാട് കോഹ്ലി ദൃശ്യം പോസ്റ്റ് ചെയ്തത്. അനുഷ്കയ്ക്ക് അഭിനന്ദനങ്ങള്‍ പ്രവഹിക്കുമ്പോഴാണ് തനിക്കുണ്ടായത് ഞെട്ടിപ്പിക്കുന്ന അനുഭവമാണെന്ന് അര്ഡഹാന് പോസ്റ്റിട്ടത്.
ശ്രദ്ധയില്ലായ്മ കൊണ്ടാണ് മലിനീകരണത്തിനു കാരണക്കാരനായതെന്ന് അര്ഹാന് പറയുന്നു. അനുഷ്ക ആക്രോശിക്കുകയായിരുന്നു. മാപ്പു പറയാനൊരുക്കമായിരുന്നു. എന്നാല്‍ അനുഷ്കയും വിരാടും മര്യാദ കാട്ടിയില്ല എന്നും അര്ഹാന് പറഞ്ഞു. എന്റെ കാറില്‍ നിന്നു പുറത്തു പോയതിനേക്കാള്‍ വലിയ മാലിന്യം നിങ്ങളുടെ നാവില്‍ നിന്നു വന്നു എന്നും അര്‍ഹാന്റെ പോസ്റ്റിലുണ്ട്.
പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് അനുഷ്കയും വിരാടും കാണിച്ചതെന്ന വിമര്‍ശനവുമായി അര്‍ഹാന്റെ അമ്മ ഗിതാഞ്ജലി എലിസബത്തും പോസ്റ്റിട്ടു. ലക്ഷക്കണക്കിനു ഫോളോവേഴ്സുള്ള നിങ്ങള്‍ എന്റെ മകന്റെ സ്വകാര്യത നശിപ്പിച്ചു. തിരുത്താവുന്ന തെറ്റാണവന്‍ ചെയ്തത്. അതു ശ്രദ്ധയില്‍ കൊണ്ടുവരാനും നടപടിയെടുക്കാനും മറ്റുമാര്ഗങ്ങളുണ്ടായിരുന്നു. ഇതി വെറും പബ്ലിസിറ്റി സ്റ്റണ്ടാണ്, ഗിതാഞ്ജലിയുടെ പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: