കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടി ആക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കൃഷിക്കാവശ്യമായ വെള്ളം തുറന്ന് വിടുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇതിന് മുന്നോടിയായി അണക്കെട്ടിന്റെ ബേബി ഡാം ശക്തിപ്പെടുത്തും. ബേബി ഡാം അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനൊപ്പം അണക്കെട്ടിന്റെ സംഭരണ ശേഷി 152 അടിയിലെത്തിക്കുമെന്നും ഉപമുഖ്യമന്ത്രി കുമളിയില്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നുള്ള വിവിധ കര്‍ഷക സംഘടനാനേതാക്കളുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും പൂജാകര്‍മ്മങ്ങള്‍ക്കും ശേഷമാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 127.6 അടിയാണ്. തമിഴ്നാട് കുടിവെള്ളാവശ്യത്തിനായി സെക്കന്റില്‍ 1600 ഘനയടി വെള്ളം കൊണ്ടുപോകുന്നതിന് പുറമെയാണ് ഇന്ന് മുതല്‍ കാര്‍ഷികാവശ്യങ്ങള്‍ക്കും വെള്ളം കൊണ്ടുപോയിത്തുടങ്ങുന്നത്. തമിഴ്നാട് തേക്കടി ഷട്ടര്‍ വഴി സെക്കന്റില്‍ 300 ഘനയടി വെള്ളമാണ് കൃഷിക്കായി കൊണ്ടുപോകുന്നത്. തമിഴ്നാട്ടിലെ 14,707 ഹെക്ടര്‍ കൃഷിയിടങ്ങളിലെ ഒന്നാംഘട്ട നെല്‍കൃഷിക്ക് ആവശ്യമായ വെള്ളമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: