മോസ്ക്കോ: വിവാദങ്ങളുടെ തോഴനായ അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും വിവാദത്തില്‍ കുടുങ്ങി. സ്പാര്‍ട്ട് സ്റ്റേഡിയത്തില്‍ അര്‍ജന്റീന- ഐസ്ലന്ഡ് ലോകകപ്പ്് ഗ്രൂപ്പ്് ഡി മത്സരത്തിനിടെ പുകവലിച്ചതാണ് മറഡോണയെ വീണ്ടും കുരുക്കിലാക്കിയത്.
റഷ്യയിലെ എല്ലാ ലോകകപ്പ് വേദികളിലും പുകവലിക്കുന്നതും പുകയില ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറഡോണക്കെതിരേ നടപടിയുണ്ടാകും.
മത്സരത്തിനിടെ മറഡോണ വംശീയ ആക്ഷേപം നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കൊറിയന്‍ ആരാധകരെയാണ് മറഡോണ വംശീയമായി ആക്ഷേപിച്ചത്.
ഡീഗോയെന്ന് ഉറക്കെ വിളിച്ച ആരാധകര്‍ക്ക് നേരെ പുഞ്ചിരിച്ച്, കൈവീശി അഭിവാദ്യം ചെയ്ത ശേഷമാണ് മറഡോണ വംശീയമായ ആംഗ്യം കാണിച്ചതെന്ന് ഒരു ടെലിവിഷന്‍ അവതാരകന് ആരോപിച്ചു. 1986 ലെ ലോകകപ്പില്‍ കൈകൊണ്ട് ഗോള്‍ നേടി വിവാദത്തിലായ മറഡോണ പിന്നീട് മയക്കുമരുന്ന് വിവാദത്തിലും കുടുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: