ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ഷിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. കാര്‍ഷിക മേഖലയില്‍ നിക്ഷേപം ഏറ്റവും കുറവാണെന്ന് ചൂണ്ടിക്കാട്ടിയ മോദി; എല്ലാ സംസ്ഥാനങ്ങളും ഈ രംഗത്ത് വ്യാവസായിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിതി ആയോഗിന്റെ ഭരണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, ഇ-നാം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഉത്തര്‍പ്രദേശെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പിണറായി വിജയന് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ‘ടീം ഇന്ത്യ’ എന്നാണ് യോഗത്തിനെത്തിയവരെ മോദി വിശേഷിപ്പിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ 7.7 ശതമാനമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. ഇത് രണ്ടക്കത്തിലെത്തിക്കുകയാണ് വെല്ലുവിളി. ഇതിനായി സംസ്ഥാനങ്ങളും പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് മോദി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് രാജ്യത്ത് വിശാലമായ ചര്‍ച്ചകള്‍ നടക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക ലാഭത്തിന് പുറമെ കാര്യക്ഷമമായ ഭരണനിര്‍വ്വഹണത്തിനും ഇതിലൂടെ സാധിക്കും. 2024 മുതല്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന് അനുകൂലമായ നിലപാട് നിതി ആയോഗും സ്വീകരിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാര്ഷിക ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ധനകാര്യ കമ്മീഷന് പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ മോദി മുഖ്യമന്ത്രിമാരോട് നിര്‍ദ്ദേശിച്ചു. ഇതിനിടെ, ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ യോഗത്തില്‍ പങ്കെടുത്തതായി ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാള് രംഗത്തെത്തി. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ യോഗത്തിനുണ്ടായിരുന്നില്ലെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: