ന്യൂദല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകരെ ചുട്ടുകൊല്ലുമ്പോള്‍ മമതാ ബാനര്‍ജിയുമായി കൈകോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്. ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ മുഖ്യമന്ത്രി കേജ്രിവാള് നടത്തിവരുന്ന കുത്തിയിരിപ്പു സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, പിണറായി വിജയന്, എച്ച്.ഡി. കുമാരസ്വാമി, ചന്ദ്രബാബു നായിഡു എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേജ്രിവാളിനെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയിലെത്തി സന്ദര്‍ശിക്കാന്‍ ഇവര്‍ ശ്രമം നടത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ഭാര്യയെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ച് മടങ്ങി. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയുടെ യോഗത്തില്‍വെച്ച് ആപ്പ് എംഎല്‍എമാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നാല് മാസത്തോളമായി ഉദ്യോഗസ്ഥര്‍ നിസ്സഹകരണത്തിലാണ്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കേജ്രിവാളും നേതാക്കളും ഒരാഴ്ചയോളമായി കുത്തിയിരിപ്പുസമരം നടത്തുന്നത്.
പിണറായിയുടെ നടപടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ബംഗാള്‍ ഘടകത്തെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ബംഗാളില്‍ നൂറ് കണക്കിന് സിപിഎം പ്രവര്‍ത്തകരെ തൃണമൂല്‍ കൊന്നൊടുക്കിയതായി ആരോപിച്ച് നിരവധി തവണ യെച്ചൂരി പത്രസമ്മേളനം നടത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച തൃണമൂല്‍, സിപിഎം പ്രവര്‍ത്തകരായ ദിബു ദാസിനെയും ഭാര്യ ഉഷാ ദാസിനെയും ചുട്ടുകൊല്ലുകയും ചെയ്തിരുന്നു. മമതയ്ക്കെതിരെ ദല്‍ഹിയില്‍ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ബംഗാളില്‍ അക്രമങ്ങള്‍ തുടരുമ്പോഴും പിണറായി മമതയ്ക്കൊപ്പം കൈകോര്‍ത്തത് യെച്ചൂരിയെ മറികടക്കാനാണെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗം കരുതുന്നു. കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയതയില്‍ കാരാട്ട് പക്ഷത്താണ് പിണറായിയും കേരള ഘടകവും. ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യത്തെയാണ് യെച്ചൂരി പിന്തുണയ്ക്കുന്നത്. എന്നാല്‍ രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കാത്ത മമതാ ബാനര്‍ജി ചന്ദ്രബാബു നായിഡുവുമായി ചേര്‍ന്ന് മറ്റൊരു സഖ്യത്തിനായുള്ള ശ്രമത്തിലാണ്. മമതയുടെ സഖ്യശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക കൂടിയാണ് ഫലത്തില്‍ പിണറായി ചെയ്തത്.
യെച്ചൂരി വിഭാഗം ആശങ്കയോടെയാണ് പിണറായിയുടെ നീക്കത്തെ കാണുന്നത്. അപകടം മനസ്സിലാക്കിയ യെച്ചൂരി ഇന്നലെ വൈകിട്ട് നടന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയും ചെയ്തു. ദല്‍ഹി മുഖ്യമന്ത്രിയുടെ സമരത്തെ, വീഴ്ച മറച്ചുവെയ്ക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് പരിഹസിക്കുമ്പോള്‍ കര്‍ണാടകയിലെ സഖ്യകക്ഷിയായ കുമാരസ്വാമി, കേജ്രിവാളിനെ പിന്തുണച്ചത് രാഹുലിനും ക്ഷീണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: