കൊച്ചി: വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്ക് എത്തുന്ന കോടിക്കണക്കിനു രൂപയുടെ വിദേശ കറന്‍സി ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്കാണ് എത്തുന്നതെന്ന സംശയം ബലപ്പെടുന്നു.
ദേശവിരുദ്ധ സംഘടനകള്‍ക്ക് വിദേശത്ത് നിന്ന് വന്‍തോതില്‍ സഹായമെത്തുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു കറന്‍സി കടത്തുകേസുകളാണ് കസ്റ്റംസ് പിടികൂടിയത്. 11 കോടി രൂപയുടെ വിദേശ കറന്‍സിയുമായി അഫ്ഗാന് സ്വദേശിയും തൊട്ടുപിന്നാലെ 1.30 കോടി രൂപയുടെ മൂല്യമുള്ള വിദേശ കറന്‍സിയുമായി തൃശൂര്‍ സ്വദേശിയായ വിഷ്ണു എന്ന യുവാവും പിടിയിലായിരുന്നു. വിമാനത്താവളം വഴി സംസ്ഥാനത്തേക്ക് പണം ഒഴുകുന്ന പശ്ചാത്തലത്തില്‍ എന്‍ഐഎയും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശ കറന്‍സിയുമായി പിടിയിലായ അഫ്ഗാനിസ്ഥാന് സ്വദേശിയുടെ വിവരങ്ങള്‍ കസ്റ്റംസില്‍ നിന്നും എന്‍ഐഎയും കേന്ദ്ര ഇന്റലിജന്‍സും ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ചില ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്കാണ് പണവും സ്വര്‍ണവുമുള്‍പ്പെടെ എത്തുന്നത്. ഐഎസ് ഭീകരവാദമടക്കം ശക്തിപ്രാപിക്കുന്ന സമയത്താണ് വിദേശത്തു നിന്നുള്ള സഹായം ഒഴുകുന്നതെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
വിമാനത്താവളങ്ങളില്‍ കസ്റ്റംസിന്റെ പരിശോധനയില്‍ കുടുങ്ങുന്നത് സഹായമെത്തിക്കുന്നവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ചില സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ എടുത്ത കേസുകളുടെ നടത്തിപ്പിനുള്ള പണംവരുന്ന സ്രോതസ്സുളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷിച്ചു വരികയാണ്. ഇതിനിടെയാണ് നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളിലൂടെ പണം ഒഴുകുന്നത്. കറന്‍സി കടത്തുന്നതിന് കസ്റ്റംസ് വിഭാഗത്തില്‍ നിന്നുതന്നെ ചിലര്‍ സഹായം ചെയ്യുന്നതിനാല്‍ ഇത്തരക്കാര്‍ പലപ്പോഴും പിടിക്കപ്പെടാറില്ല.
കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷ ശക്തമാക്കുമ്പോള്‍ ഇവിടെ നിന്നും കൃത്യമായി വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ കസ്റ്റംസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: