സമാറ: ഇന്നലെ നടന്ന ബ്രസീല്‍-സ്വിറ്റ്സര്‍ലാന്റ് മത്സരത്തില്‍ സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. തുടക്കത്തില്‍ മികച്ച നീക്കങ്ങള്‍ ബ്രസീല്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ കണ്ടെത്താനായിരുന്നില്ല. ബ്രസീല്‍ അറ്റാക്കിംഗിനെ എല്ലാവിധത്തിലും പൂട്ടാന്‍ കഴിഞ്ഞതാണ് സ്വിറ്റ്സര്‍ലാന്റിന്റെ പ്രകടനത്തിലെ മികവ്.
പരിക്കേറ്റ് തിരിച്ചുവന്ന നെയ്മര്‍ സൗഹൃദ മത്സരങ്ങളില്‍ തിളങ്ങിയപ്പോള്‍ വന്‍ പ്രതീക്ഷയായിരുന്നു ബ്രസീലിയന്‍ ആരാധകര്‍ക്ക്. മികച്ച പാസ്സുകള്‍, മുന്‍കൂട്ടി നെയ്തെടുത്തതുപോലെ നീക്കങ്ങള്‍, പ്രതിരോധം മുതല്‍ മുന്നേറ്റനിര വരെ മികച്ച ഏകോപനം. സ്വിറ്റ്സര്‍ലന്‍ഡിന്റെ പേരുകേട്ട പ്രതിരോധനിരയെ കീറിമുറിച്ച് പലവട്ടം ഗോള്‍മുഖത്ത്. ഇക്കുറി ബ്രസീല്‍ മികച്ച ടീമാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങളാണ് അവര്‍ കളിയുടെ തുടക്കം മുതല്‍ കാഴ്ചവെച്ചത്.
എന്നാല്‍ കളി കാര്യമായപ്പോള്‍ മാസങ്ങളായി ഫുട്ബോള്‍ കളിക്കാത്തതിന്റെ ക്ഷീണം നെയ്മറില് കാണാനിടയായി. സ്വിറ്റ്സര്‍ലാന്റ് ചെയ്ത 18 ഫൗളുകളില്‍ 10ല്‍ അധികവും നെയ്മറിനെ വീഴ്ത്താനായിരുന്നു. ഈ ലോകകപ്പില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെടുന്ന താരമാകാനും ഇതോടെ നെയ്മറിനായി. സ്വിറ്റ്സര്‍ലാന്റ് നിരയില്‍ പിറന്ന മൂന്ന് മഞ്ഞക്കാര്‍ഡുകളിലും നെയ്മറിന് പങ്കുണ്ടായിരുന്നു. മൂന്ന് മഞ്ഞയും നെയ്മറിനെ വീഴ്ത്തിയതിനായിരുന്നു ലഭിച്ചത്. നെയ്മറെ അനങ്ങാന്‍ സമ്മതിക്കാതെ സ്വിസ് പ്രതിരോധം തീര്‍ത്തപ്പോള്‍ ബ്രസീലിന് ശ്വാസംമുട്ടി.
ആദ്യപകുതിയില്‍ കൂടുതല്‍ അപകടങ്ങളില്ലാതെ അവസാനിപ്പിക്കാനുമായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒപ്പമെത്തിയ സ്വിസ് പിന്നീട് ബ്രസീലിനെ നിഷ്പ്രഭമാക്കുന്ന രീതിയില്‍ കളിയെ മാറ്റിക്കളഞ്ഞു. അമ്പതാം മിനിറ്റില്‍, ഷെര്ദാന് ഷാക്കിരിയെടുത്ത കോര്‍ണര്‍കിക്കില്‍ ഹെഡ്ഡറിലൂടെ സൂബറാണ് സ്വിറ്റ്സര്‍ലന്‍ഡിനെ ഒപ്പമെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: