കായംകുളം: കായംകുളം ദേശീയ പാതയില്‍ ഒഎന്‍കെ ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി മിന്നല്‍ സൂപ്പര്‍ ഡീലക്സ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. നാലു പേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്.
രാവിലെ ആറു മണിയോടെയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ബസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് തെറിച്ചു പോയതിനാല്‍ നൂറു മീറ്ററോളം ഡ്രൈവറില്ലാതെ ഓടിയ ബസ് പാതയുടെ വശത്തേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു. രാവിലെയായതിനാല്‍ ജംഗ്ഷനില്‍ വലിയ തിരക്കില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ റിട്ടയേര്‍ഡ് ജസ്റ്റിസ് മോഹന്‍ദാസ്, ഭാര്യ ആശ, യാത്രക്കാരായ ഐവിഷ്, ലോറി ഡ്രൈവര്‍ സനല്‍കുമാര്‍ എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: