കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫുകാര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിതിന്‍രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.
രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജില്ലയില്‍ പ്രവേശിക്കരുതെന്നും ആഴ്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പുവയ്ക്കണമെന്നുമാണ് ജാമ്യ വ്യവസ്ഥ. അറസ്റ്റിലായി രണ്ടുമാസത്തിനു ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്.
സന്തോഷും ജിതിന്‍രാജും സുമേഷുമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. കൊലക്കുറ്റം, അന്യായമായ കസ്റ്റഡി എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇവരെ നേരത്തെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ ജില്ലാ കോടതിയടക്കം ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നായിരുന്നു കോടതിയില്‍ പ്രതികളുടെ പ്രധാന വാദം.
കേസില്‍ അന്വേഷണം പൂര്‍ത്തിയായി, തങ്ങള്‍ മാത്രമല്ല മര്‍ദ്ദിച്ചതെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഞങ്ങളുടേതിന് സമാനമായ കേസുകള്‍ ചുമത്തിയ മേലുദ്യോഗസ്ഥര്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചത്. എന്നിട്ടും രണ്ട് നീതി ശരിയല്ലെന്നും കോടതിയില്‍ വാദിച്ചു. ഇത് ശരിവച്ചാണ് കോടതി മൂവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: