ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപുരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. റംസാന് മാസത്തില്‍ നിര്‍ത്തിവച്ചിരുന്ന ഏറ്റുമുട്ടല്‍ വ്രതം അവസാനിച്ചതോടെ സുരക്ഷാസേന പുനരാരംഭിക്കുകയായിരുന്നു.
വെടിനിര്‍ത്തല്‍ പിന്‍വലിച്ചതോടൊപ്പം ഇന്ത്യയ്ക്കെതിരായ ഭീകര നീക്കങ്ങള്‍ക്ക് തിരിച്ചടി നല്കാന് ഏതു മാര്‍ഗവും സ്വീകരിക്കാന്‍ സൈന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.പെരുന്നാളിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് സൈനികന് ഔറംഗസീബിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഇതിന് പുറമെ പലപ്പോഴും പാക് സൈന്യവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പലപ്പോഴും ഇന്ത്യന്‍ സേന പക്വമായി പ്രതികരിച്ചെങ്കിലും,ചിലപ്പോഴെങ്കിലും തിരിച്ചടികള്‍ നല്‍കിയിരുന്നു.
റംസാന് മാസത്തോടനുബന്ധിച്ച് കശ്മീരില്‍ സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കാനാണ് സൈനിക നടപടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.എന്നാല്‍ ഇത് മാനിക്കാന്‍ പാക് സൈന്യം തയ്യാറായില്ല. മാത്രമല്ല വെടിനിര്‍ത്തലിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഭീകരസംഘടനകളാണെന്ന വിലയിരുത്തലും ഉണ്ടായി.
വരും ദിവസങ്ങളിലും ശക്തമായ തിരിച്ചടികള്‍ നടത്താനാണ് ഇന്ത്യന്‍ സേന തയ്യാറെടുക്കുന്നതെന്നാണ് സൂചന. വെടിനിര്‍ത്തല്‍ പിന്‍വലിച്ചതോടെ അതിര്‍ത്തിയില്‍ സേന നടത്തുന്ന ഓരോ നീക്കത്തെയും അത്യന്തം ആശങ്കയോടെയാണ് പാക് സൈന്യം വീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: