മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,00,0 കോടിയിലേറെ തട്ടിച്ച് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി സിംഗപ്പൂര്‍ പൗരത്വമെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന് അപേക്ഷയും സമര്‍പ്പിച്ചു. അപ്പോഴേക്കും സിബിഐ പിഎന്‍ബി തട്ടിപ്പില്‍ ഇയാള്‍ക്കെതിരെ കേസ് എടുത്തു കഴിഞ്ഞിരുന്നു. അതിനാല്‍ സിംഗപ്പൂര്‍ പൗരത്വം എടുക്കാന്‍ കഴിഞ്ഞില്ല.
ജനുവരിയിലാണ് ഇയാള്‍ മുങ്ങിയത്. ഈ സമയത്താണ് ഇയാള്‍ സിംഗപ്പൂര്‍ പൗരത്വത്തിന് അപേക്ഷ നല്കിയതും. അപേക്ഷയില്‍ താന്‍ മാസം 75 ലക്ഷം രൂപ വരുമാനമുള്ള ബിസിനസുകാരനാണെന്നാണ് ചേര്‍ത്തിരുന്നത്. 2027 വരെ കാലാവധിയുളള ഇന്ത്യന്‍ പാസ്പോര്‍ട്ട് തനിക്കുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതും.
പക്ഷെ ഫെബ്രുവരിയില്‍ പാസ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കി. റെഡ് കോര്‍ണര്‍ നോട്ടീസില്ലാത്തതിനാല് ഇയാള്‍ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് പല യാത്രകളും നടത്തിയത്. വിസയും പാസ്പോര്‍ട്ടിന്റെ കാലാവധിയും മാത്രമാണ് പലപ്പോഴും അധികൃതര്‍ പരിശോധിക്കാറുള്ളത്.
ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ട് സിബിഐയും എന്‍ഫോഴ്സ്മെന്റും ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്. അത് കിട്ടുന്നതോടെ ഇയാളുടെ യാത്രകളും അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: