ന്യൂദല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം ചെയ്യുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് ഉച്ചയോടെയാണ് സിസോദിയയെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റിയത്.
അമിത് മിശ്രയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വൈദ്യ പരിശോധനയില്‍ അദ്ദേഹത്തിന്റെ കെറ്റോണ്‍ നിലവാരം 7.4 ല്‍ എത്തിയിരുന്നു. പക്ഷെ ഇന്നലെ അത് 6.4 ആയിരുന്നു രേഖപ്പെടുത്തിയത്.ഇന്നലെ കാബിനറ്റ് മന്ത്രിയായ സത്യേന്ദര്‍ ജയിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
അതേസമയം, ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നടത്തുന്ന ധര്‍ണ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രശ്നത്തിലിടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്രിവാള് വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഐ.എ.എസുകാര്‍ നിസഹകരണ സമരത്തിലാണെന്ന് ആരോപിച്ചാണ് കേജ്രിവാളും കൂട്ടരും സമരം നടത്തുന്നത്. എന്നാല്‍ തങ്ങള്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും സമരത്തിലാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഐ.എ.എസ് അസോസിയേഷന് ഭാരവാഹികള്‍ ഇന്നലെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: