ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്നും 230 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഎസ്പി. തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിഎസ്പിയുമായി സഖ്യമുണ്ടാക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് ബിഎസ്പിയുടെ മറുപടി. ഇതോടെ ചെറുകക്ഷികളുമായി ചേര്‍ന്ന് വിജയമുണ്ടാക്കാമെന്ന കോണ്‍ഗ്രസ്സിന്റെ പദ്ധതി പാളി.
കോണ്‍ഗ്രസ്സുമായി ബിഎസ്പി ഒരിക്കലും സഖ്യത്തിനില്ല. ഇത്തരത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കെട്ടിച്ചമയ്ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്കിടയില്‍ നടക്കുന്നില്ലെന്ന് ബിഎസ്പി സംസ്ഥാന പ്രസിഡന്റ് നര്‍മദ പ്രസാദ് അഹിര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര നേതൃത്വം തനിക്ക് സഖ്യത്തില്‍ ചേരാനുള്ള നിര്‍ദേശം തന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിഎസ്പിയുടെ പ്രസ്താവന വന്നതോടെ സഖ്യമുണ്ടാക്കുന്നെന്ന വാര്‍ത്ത കോണ്‍ഗ്രസും തള്ളി. സമാന ആശയങ്ങളുള്ള മറ്റു രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യചര്‍ച്ച നടത്തിയെന്നാണ് അറിയിച്ചത്. എന്നാല്‍ ഇതുവരെ ബിഎസ്പിയുടെ പേര് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ്ഘട്ടത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളുവെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് മനക് അഗര്‍വാള്‍ അറിയിച്ചു. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് ബിഎസ്പിയുമായി സഖ്യം ചേരാന്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബറിലോ ഡിസംബറിലോ ആണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് 6.29 ശതമാനം വോട്ടും കോണ്‍ഗ്രസിന് 36.38 ശതമാനം വോട്ടുമാണ് ലഭിച്ചത്. 44.88 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ബിജെപി 165, കോണ്‍ഗ്രസ് 58, ബിഎസ്പി നാല് എന്നിങ്ങനെയായിരുന്നു സീറ്റ് നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: