കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് (എം) വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസിക്ക് മുന്നില്‍ ശവപ്പെട്ടി പ്രതിഷേധം നടത്തിയ സംഭവം പുതിയ വഴിത്തിരിവില്‍. ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കെ. സുധാകരനാണെന്ന് ഐ ഗ്രൂപ്പ് നേതൃത്വം സംശയിക്കുന്നു. ഇതേ തുടര്‍ന്ന് കെ. സുധാകരനുമായി സഹകരിക്കേണ്ടെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴേത്തട്ടിലേക്ക് നിര്‍ദേശം നല്കി. പാര്‍ട്ടിയില്‍ സുധാകരനെ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നീക്കം.
ഐ ഗ്രൂപ്പിനെ നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ. സുധാകരനുമായി നേരത്തെ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രതീകാത്മകമായി ശവപ്പെട്ടി വെച്ചതാണ് ഗ്രൂപ്പ് നേതാക്കളെ ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ശവപ്പെട്ടി പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരും സുധാകരനൊപ്പമുള്ളവരാണ്. ഇതും ഒരു കാരണമായി. സുധാകരനെതിരെയുള്ള നീക്കത്തിന് എ ഗ്രൂപ്പ് നേതൃത്വത്തിന്റെയും പിന്തുണയുണ്ട്.
ശവപ്പെട്ടി വിവാദത്തെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്താന്‍ ഒരു വിഭാഗം കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആലോചിച്ചിരുന്നു. ഇതിനു പിന്നിലും സുധാകരനാണെന്ന് സംശയമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതൃത്വം പ്രകടനം തടഞ്ഞിരുന്നു.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ ചരട് വലികള്‍ നടത്തുന്ന സുധാകരനെ ഒതുക്കാനുള്ള നീക്കമാണ് പുതിയ നീക്കത്തിന് പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പുമായി ഏറെക്കാലമായി ഇടഞ്ഞുനില്‍ക്കുന്ന കെ. മുരളീധരനുമായും സഹകരിക്കേണ്ടെന്ന് അണികള്‍ക്ക് നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: