കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പ്രതിചേര്‍ത്തത് പൊതുജനമധ്യത്തില്‍ താറടിക്കാനാണെന്ന് പ്രതികളായ മാര്‍ട്ടിന്റെയും വിജീഷിന്റെയും വെളിപ്പെടുത്തല്‍. ദീലിപിന്റെ പേര് പറഞ്ഞാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ് ഉറപ്പുനല്‍കിയിരുന്നതായും വിജീഷ് വെളിപ്പെടുത്തി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് പ്രതികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയത്.
നടന് ദിലിപിനെ കുടുക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടന്നും മാര്ട്ടിന് പറഞ്ഞു. നടി മഞ്ജുവാര്യരുള്പ്പെടെ ചലച്ചിത്രമേഖലയിലെ നാലുപേരാണ് ഭീഷണിയ്ക്കു പിന്നിലെന്നും മാര്ട്ടിന് ആവര്‍ത്തിച്ചു. പോലിസ് കസ്റ്റഡിയില്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായും കോടതിയില്‍നിന്ന് പുറത്തിറക്കുമ്പോള്‍ മാര്ട്ടിന് വിളിച്ചുപറഞ്ഞു.
ഇതിനിടെ, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ആളൂര്‍ ഒഴിഞ്ഞു. പള്‍സര്‍ സുനിയുടെ ആളുകള്‍ ദിലീപുമായി ബന്ധപ്പെട്ട് സ്വാധീനങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആളൂര്‍ വക്കാലത്തൊഴിഞ്ഞത്. അതേസമയം, ആളൂരിനെ തന്റെ വക്കീല്‍സ്ഥാനത്തുനിന്ന് മാറ്റുകയാണെന്ന് പള്‍സര്‍ സുനിയും കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജിയില്‍ വിധിപറയുന്നത്, ഈ മാസം 27ലേയ്ക്ക് മാറ്റി. രേഖകള്‍ ആവശ്യപ്പെട്ടുളള ദീലിപിന്റെ ഹര്‍ജി, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള സുനിയുടെ ഹര്‍ജി,വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി എന്നിവയും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 27ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: