ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ പുതിയ ചീഫ് ജസ്റ്റിസിനെ തീരുമാനിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. നിലവിലെ ചീഫ് ജസ്റ്റിസാണ് പുതിയ ചീഫ് ജസ്റ്റിസിന്റെ പേര് പ്രഖ്യാപിക്കേണ്ടത്, കേന്ദ്രസര്‍ക്കാരല്ല. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസിനെ ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കുമ്പോള്‍ അക്കാര്യം പരിശോധിക്കുക മാത്രമാണ് കേന്ദ്രത്തിന്റെ ജോലിയെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിയമ മന്ത്രാലയത്തിന്റെ നാലുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്ക്ക് പകരം മറ്റാരെയെങ്കിലും പരിഗണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇത്തരം ചര്‍ച്ചകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ സംശയിക്കേണ്ടതോ അവിശ്വസിക്കേണ്ടതോ ആയ സാഹചര്യമില്ല, രവിശങ്കര്‍ പ്രസാദ് ഓര്‍മിപ്പിച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വിമത ശബ്ദമുയര്‍ത്തി പത്രസമ്മേളനം നടത്തിയ ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയുടെ പേര് അടുത്ത ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലാവധി ഒക്ടോബറില്‍ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: