പ്രഫ. ടി.പി സുധാകരൻ
കെ.പി. രാമനുണ്ണി കുമ്പസരിക്കുന്നില്ല, കാരണം ക്രിസ്ത്യാനിയല്ലല്ലോ. റംസാന് വ്രതമെടുക്കാറുണ്ടെന്ന് പറയുന്നു. ഇസ്ലാമിക പരിസരത്ത് ഒരു പ്രതിച്ഛായ കിട്ടല്, ഗള്‍ഫ് യാത്രകള്‍ തരപ്പെടല്‍, നോവലുകള്‍ വിറ്റഴിക്കല്‍…എന്തിനാണ് രാമനുണ്ണി പശ്ചാത്തപിച്ച് പാപമോചനാര്ത്ഥം ശയനപ്രദക്ഷിണം നടത്തിയത്?. സി.ജെ. തോമസ് അമ്പതുവര്‍ഷം മുമ്പ് ‘ആഭാസസാഹിത്യം’ എന്നൊരു ലേഖനത്തില്‍ എഴുതിയിരുന്നു: ദുര്‍ബ്ബലന്റെ ഭാഷണങ്ങള്‍ പുലഭ്യമായി മാറും. അതിലവന് സുരക്ഷിതത്വം കിട്ടുന്നുവെന്ന്.
പുലഭ്യം പറയുന്നവരേക്കാള്‍ അതു പറയാതെ മൗനം അവലംബിക്കുന്നവരാണ് കൂടുതല്‍ അപകടകാരികള്‍ എന്ന് എം.എന്‍. വിജയന് ഏതോ ഒരു പാശ്ചാത്യ മനഃശാസ്ത്രജ്ഞനെ ഉദ്ധരിച്ച് പറഞ്ഞിരുന്നു. കഴുത കാമം കരഞ്ഞുതീര്‍ക്കുമെന്ന് പച്ചമലയാളത്തില്‍ നമ്മുടെ നാട്ടുമ്പുറത്തുകാര്‍. ഇതെല്ലാം എന്നോ പറയാറുള്ളതാണ്. ‘സുഖവിരേചനം’ എന്നും പറയാം. വയറ്റില്‍ കെട്ടിക്കിടക്കുന്നത് പുറത്തേക്ക് കളയുന്നതാണ് വിരേചനമെന്ന് നാട്ടുവൈദ്യം പറയുന്നു. മലബന്ധം, ശുക്ലബന്ധം എന്നീ അസുഖങ്ങളുള്ള, രാമനുണ്ണിയുടെ നായകകഥാപാത്രങ്ങളോട് നമുക്ക് സഹതപിക്കാം. കിട്ടിയത് ആക്രാന്തത്തോടെ വാരിവലിച്ചു തിന്നുമ്പോള്‍ ഉണ്ണി അത് ഓര്‍ക്കണമായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് തൃശൂരില്‍ നിന്നിറങ്ങുന്ന ‘സാഹിത്യ വിമര്‍ശ’ത്തിന്റെ പത്രാധിപര്‍ ആനന്ദന് പിള്ളയെ രാമനുണ്ണി ഒരു ലേഖനത്തിന്റെ പേരില്‍ മറ്റൊരു വാരികയില്‍ പുലഭ്യാഭിഷേകം നടത്തി. രാമനുണ്ണിയുടെ പൊന്നാനിപുലഭ്യങ്ങള്‍ക്ക് പകരം ആനന്ദന്‍പിള്ള കൂടുതല്‍ ശക്തിയുള്ള കൊല്ലം പ്രയോഗങ്ങള്‍ ഉപയോഗിച്ചു. രാമനുണ്ണി ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ചു.
മുഖ്യധാരാ മതേതര പത്രങ്ങള്‍ വാര്‍ത്ത കൊടുത്ത് ‘സാഹിത്യവിമര്‍ശ’ത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ കേസു ഫയല്‍ ചെയ്യണമെങ്കില്‍ തത്തുല്യമായ ഫീസ് കോടതിയില്‍ കെട്ടി വയ്ക്കണം. രാമനുണ്ണി പിന്മാറി. സ്റ്റേറ്റ് ബാങ്കില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് രാമനുണ്ണിയെ പിരിച്ചുവിട്ട രേഖ പിള്ള പ്രസിദ്ധീകരിച്ചു. രാമനുണ്ണിയെ ഒരു കാലത്ത് ചികിത്സിച്ച മെന്റല്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും പ്രസിദ്ധീകരിച്ചു.
അതോടെ രാമനുണ്ണി ഒന്നടങ്ങിയതായിരുന്നു. പിന്നീടദ്ദേഹം എം.ടി. വഴി കേന്ദ്രസാഹിത്യ അക്കാദമിയിലെത്തുകയും ‘ദേശാഭിമാനി’യിലെ പ്രഭാവര്‍മ്മയുടെ സഹായത്തോടെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തരപ്പെടുത്തുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ബിജെപിയുടേതാണെന്നോര്‍ക്കണം. കേരള സാഹിത്യ അക്കാദമി പോലെ ഗവണ്മെന്റ് നോമിനികളല്ല കേന്ദ്ര സാഹിത്യ അക്കാദമിയില്‍ വരുക. എഴുത്തുകാരുടെ നോമിനേഷനാണ്.
നോമിനേറ്റ് ചെയ്യപ്പെട്ടയാള്‍ക്ക് അവാര്‍ഡ് നിശ്ചയിക്കേണ്ട ജൂറിമാരേയും നിര്‍ദ്ദേശിക്കാം. രാമനുണ്ണി നിര്‍ദ്ദേശിച്ച ജൂറിമാര്‍ പിറ്റേവര്‍ഷം രാമനുണ്ണിക്കുതന്നെ അവാര്‍ഡു നല്കി. ഇതിലൊക്കെ വൈദഗ്ദ്ധ്യമുള്ളയാളാണ് കഥാപുരുഷന് എന്നു മനസ്സിലായല്ലോ!
സി.ജെ. തോമസിന്റെ ലേഖനത്തില്‍, കോപം നിയന്ത്രിക്കാന്‍ പറ്റാതെ വരുമ്പോഴും ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴും കയ്യില്‍ കിട്ടുന്നത് വലിച്ചെറിയുന്നവരെക്കുറിച്ചു പറയുന്നുണ്ട്. ഭഗത്സിംഗ് ദുര്‍ബ്ബലനായതുകൊണ്ടാണത്രെ പാര്‍ലമെന്റില്‍ ബോംബെറിഞ്ഞത്. പാവം ഭഗത്സിംഗിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ തൂക്കിലേറ്റി. ഭഗത്സിങ്ങിന്റെ സ്ഥാനത്ത് രാമനുണ്ണിയായിരുന്നെങ്കില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അടിവസ്ത്രത്തെ കേന്ദ്രീകരിച്ച് പുലഭ്യം പറയുമായിരുന്നു.
കെ.പി. രാമനുണ്ണിയെ കുട്ടിത്തേവാങ്ക് എന്ന ജീവിയോടുപമിക്കാം. ശത്രുവിനെ കാണുമ്പോള്‍ ഉടന്‍ ആ ജീവി ദുര്‍ഗന്ധമുള്ള ഒരുതരം ഗ്യാസ് പുറപ്പെടുവിക്കും. സ്വയം പ്രതിരോധത്തിന് പ്രകൃതി നല്കിയതാണത്. രാമനുണ്ണിക്ക് എഴുത്തും പ്രസംഗവുമാണ് സ്വയം പ്രതിരോധത്തിന് ഈശ്വരന് നല്കിയിട്ടുള്ളതെന്നു തോന്നുന്നു.
കാശ്മീര്‍ താഴ്വരയിലുള്ള കത്വവയിലെ പെണ്‍കുട്ടിയെ താനാണ് ബലാത്സംഗം ചെയ്തതെന്ന് രാമനുണ്ണിക്കുണ്ടായ ഒരു ഇല്യൂഷന്‍ ആണ്. ഇന്ത്യയില്‍ ഏറ്റവും നല്ല സുന്ദരികളുള്ളത് കാശ്മീര്‍ താഴ്വരയിലാണല്ലോ. ആപ്പിളിന്റെ മൊഞ്ചും ഗോതമ്പിന്റെ നിറവും കുങ്കുമപ്പൂവിന്റെ ശോണിമയും നിറഞ്ഞ ആറടിയിലധികം ഉയരമുള്ള സുന്ദരികള്‍. രാമനുണ്ണി പരമാവധി കണ്ടിരിക്കുന്നത് തൃശൂരിലെ അഞ്ചടിയുള്ള ചില ഫേസ്ബുക്ക് സുന്ദരികളെ മാത്രം!
പക്ഷെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്ന് രാമനുണ്ണി ഒട്ടും കരുതിയതല്ല. അതും സംഭവിച്ചു. എന്നാല്‍ പ്രതിഷേധം കാശ്മീരിലെ ചിലരുടെ അറസ്റ്റിലാണ് കലാശിച്ചത്. താന്‍ കൊന്നതിന് നിരപരാധികളായ പട്ടാളക്കാര്‍ കുറ്റക്കാരാകുന്നതു രാമനുണ്ണിക്ക് താങ്ങാന്‍ കഴിയുന്നില്ല. നിരപരാധികളെ പോലീസ് പിടിക്കുന്നതുപോലെയല്ലല്ലോ വിഖ്യാത എഴുത്തുകാരനായ തന്റെ അവസ്ഥ!
അങ്ങനെയാണ് ഭഗവാന് കൃഷ്ണന്റെ മുന്നില്‍ സമസ്താപരാധങ്ങളും സമര്‍പ്പിച്ച് സംശുദ്ധനാകാന്‍ രാമനുണ്ണി തീരുമാനിച്ചത്. പരമശിവനെപ്പോലെയോ, ഭദ്രകാളിയെപ്പോലെയോ പ്രതികാരദാഹിയല്ലല്ലോ വൈഷ്ണവാവതാരമായ ശ്രീകൃഷ്ണന്. പ്രശ്നമുണ്ടായത് രാമനുണ്ണി ചാനലുകാരേയും മാധ്യമ പ്രവര്‍ത്തകരേയും കൂട്ടി വന്നതാണ്. ഗുരുവായൂരിലെ തിരക്കുകാരണം തിരക്കില്ലാത്ത മറ്റൊരു കൃഷ്ണക്ഷേത്രം തിരഞ്ഞെടുത്തു എന്നാണദ്ദേഹം പറയുന്നത്.
വേറെ എവിടേയും ക്ഷേത്രമില്ലാത്തതുകൊണ്ടായിരിക്കണം കണ്ണൂരിലേക്ക് വെച്ചടിച്ചത്! പാര്‍ട്ടിയുടെ ഉരുക്കുകോട്ട തന്നെ സംരക്ഷിക്കുമെന്ന് രാമനുണ്ണിക്കറിയാം. കുളിച്ച് ചന്ദനക്കുറിയണിഞ്ഞ് കസവു വസ്ത്രമുടുത്ത് ഐശ്വര്യത്തോടെ രാമനുണ്ണി ശയനപ്രദക്ഷിണം നടത്തിയതിനെ ആരും എതിര്‍ത്തില്ല. മാധ്യമപ്പട ഇരച്ചുകയറി ക്ഷേത്രാന്തരീക്ഷം നിയമസഭയാക്കിയപ്പോഴാണ് ഏതാനും ക്ഷേത്രവിശ്വാസികള്‍ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: