റോസ്റ്റോവ്: പിഴവുറ്റ പ്രതിരോധക്കോട്ട കെട്ടി സ്വിസ് താരങ്ങള്‍ അരങ്ങുവാണ മത്സരത്തില്‍ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് നിറം മങ്ങിയ തുടക്കം. ഗ്രൂപ്പ് ഇയില്‍ ഇന്നലെ പുലര്‍ച്ച അവസാനിച്ച കളിയില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് 1-1ന് സമനിലയില്‍ പിരിയേണ്ടിവന്നു കാനറികള്‍ക്ക്. കഴിഞ്ഞ ദിവസം അര്‍ജന്റീന ഐസ്ലന്‍ഡിനോട് സമനില പാലിക്കുകയും ലോകചാമ്പ്യന്മാരായ ജര്‍മ്മനി 1-0ന് മെക്സിക്കോയോട് പരാജയപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ബ്രസീലിന്റെ സമനില. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബ്രസീല്‍ സമനില വഴങ്ങിയത്. നെയ്മറെയും ഗബ്രിയേല്‍ ജീസസിനെയും കുടീഞ്ഞോയെയും അനങ്ങാന്‍ വിടാതെ മാര്‍ക്ക് ചെയ്ത സ്വിസ് പ്രതിരോധത്തിനാണ് മുഴുവന്‍ മാര്‍ക്കും. ബ്രസീലിനായി ഫിലിപ്പെ കുടീഞ്ഞോയും സ്വിറ്റ്സര്‍ലന്‍ഡിനായി സ്റ്റീവന്‍ സ്യുബറും ലക്ഷ്യം കണ്ടു.
കളിയുടെ തുടക്കം മുതല്‍ ബ്രസീലിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗോള്‍വല ലക്ഷ്യംവച്ച് ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടു നിന്നെങ്കിലും കടുകട്ടിയായ സ്വിസ് പ്രതിരോധവും ഗോളിയും അവയെല്ലാം വിഫലമാക്കി. നെയ്മറെ വിടാതെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല വ്ളാദിമിര്‍ ബെഹ്റാമിക്കായിരുന്നു. ഇത് വ്ളാദിമിര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
ജീസസും കുടീഞ്ഞോയും പൗളീഞ്ഞോയും ചേര്‍ന്ന് നിരവധി തവണ സ്വിസ് ഗോള്‍ മുഖം വിറപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ 20-ാം മിനിറ്റില്‍ കുടീഞ്ഞോയുടെ ഒരു ലോങ്റേഞ്ചറിലൂടെ ബ്രസീല്‍ ലീഡ് നേടി. മാഴ്സെലോ ബോക്സിലേക്ക് നല്കിയ ക്രോസ് ഉയരക്കൂടുതലുള്ള സ്വിസ് പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്തു. എന്നാല്‍ പന്ത് കിട്ടിയത് ബോക്സിന് പുറത്ത് കുടീഞ്ഞോയുടെ കാലുകളില്‍. 25 വാര അകലെ വച്ച് കുടീഞ്ഞോ പന്ത് വലയിലേക്ക് തൊടുത്തപ്പോള്സ്വിസ് ഗോളി സോമ്മെര്ക്ക് ഒരു അവസരവും കൊടുക്കാതെ വലയ്ക്കുള്ളിലേക്ക് പറന്നിറങ്ങി. ഈ ഗോളിന് ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ സ്വിസ് കളിശൈലി മാറ്റി. പ്രതിരോധത്തിനൊപ്പം ആക്രമണത്തിനും കച്ചമുറുക്കിയതോടെ ബ്രസീല്‍ പലപ്പോഴും പ്രതിരോധത്തിലായി. ഷെര്ദാന് ഷക്കീരിയും ഗ്രാനിഷ് ഷാക്കയും ആക്രമണത്തിന് ഇറങ്ങി. ആദ്യപകുതിയില്‍ നിറം മങ്ങിയ സ്വിസ് നിരയുടെ തകര്‍പ്പന്‍ തിരിച്ചുവരവായി ഇത്. അഞ്ച് മിനിറ്റിനകം സമനില ഗോളും അവര്‍ കണ്ടെത്തി. ബ്രസീല്‍ പ്രതിരോധത്തിൂന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ഷക്കീരിയുടെ കോര്‍ണര്‍ ബ്രസീല്‍ ബോക്സിലേക്ക്. ബ്രസീലിന്റെ ആറ് പേര് ബോക്സിനുള്ളില്‍. എന്നാല്‍ സ്യുബറെ മാര്‍ക്ക് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. ബോക്സിലേക്ക് പറന്നുവന്ന പന്തിന് ഉയര്‍ന്നുചാടിയ സ്യുബര്‍ കൃത്യമായി തലവെച്ചു. പന്ത് ബ്രസീല്‍ ഗോളി അലിസണെ മറികടന്ന് വലയില്‍. പിന്നീട് കളിയുടെ അവസാന മിനിറ്റുകളില്‍ ബ്രസീല്‍ എതിര് ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തെങ്കിലും പ്രതിരോധക്കോട്ടകെട്ടി അവയെല്ലാം സ്വിസ് താരങ്ങള്‍ വിഫലമാക്കിയതോടെ കളി സമനിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: