പാലക്കാട്: മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായത് സുപ്രധാന ഫയലുകള്‍. മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും മക്കളുടെയും ദുരൂഹ മരണം, കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ എന്നിവ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ പിതാവ് വേലായുധന് സമര്‍പ്പിച്ച ഹര്‍ജിയാണ് ഏറ്റവും പ്രധാനം. ഹര്‍ജി പരിഗണിക്കുന്നത് കാത്തിരുന്നിട്ടും നടക്കാതായതോടെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഫയലുകള്‍ നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. ശശീന്ദ്രന് കേസും മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളും കോടതിയിലും അട്ടിമറിക്കാന്‍ ഉന്നതതല നീക്കമുണ്ടെന്ന ശശീന്ദ്രന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഫയല്‍ കാണാതായ സംഭവം.
2011 ജനുവരി 24നാണ് ശശീന്ദ്രനും മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന് അച്ഛന് വേലായുധന്, സഹോദരന് ഡോ.വി.സനല്‍കുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും വിവരാവകാശ പ്രവര്‍ത്തകനുമായ ജോയ് കൈതാരത്ത് എന്നിവര്‍ സമര്‍പ്പിച്ച മൂന്നു കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍.
മരണങ്ങള് ആത്മഹത്യയായി കണക്കാക്കുന്ന സിബിഐ കുറ്റപത്രം തള്ളുക, കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്മേല് സുപ്രീം കോടതി വിധി പ്രകാരം കൊലക്കുറ്റം ചുമത്തുക,ശശീന്ദ്രന്,മക്കള്‍, സതീന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരൂഹ മരണത്തിനിടയാക്കിയ മലബാര്‍ സിമന്റ്സ് അഴിമതികള്‍ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കേസുകളാണ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്.
ഊഴംകാത്തു നിന്നിട്ടും ഹര്‍ജികള്‍ പരിഗണനയ്ക്കെത്താത്തതിനെ തുടര്‍ന്ന് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യവുമായി സഹോദരന് സനല്‍കുമാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കും, ചീഫ് ജസ്റ്റീസിനും പരാതി നല്‍കിയിരുന്നു .കേസ് ഫയലുകള്‍ കാണാനില്ലെന്ന സൂചന ലഭിച്ചതോടെ അവയുടെ സര്‍ട്ടിഫൈഡ് കോപ്പി ആവശ്യപ്പെട്ട് 2018 ജനുവരിയില്‍ സനല്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ്ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചില ഫയലുകള്‍ പുന: സൃഷ്ടിക്കാന്‍ കഴിഞ്ഞുവെങ്കിലും അവയും കാണാതായിട്ടുണ്ട്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: