കൊച്ചി: വാക്കുകളിലൊതുക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അന്തരിച്ച പത്രപ്രവര്‍ത്തക ലീലാ മേനോനെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ജന്മഭൂമി സംഘടിപ്പിച്ച ലീലാ മേനോന് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളിരുവരും ഒരുമിച്ച് പത്രപ്രവര്‍ത്തന മേഖലയിലേക്ക് കടന്ന് വന്നവരാണ്, ആ ആത്മബന്ധം പിന്നീട് അവരെ ജന്മഭൂമിയിലേക്ക് നയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ ലീലാമേനോനുമായി പങ്കുവെച്ച അനുഭവങ്ങളും ഓര്‍മകളെ കുറിച്ചും അദ്ദേഹം സദസിനോട് വാചലനായി. വിദ്യാഭ്യാസ കാലത്തും തുടര്‍ന്നുള്ള പത്രപ്രവര്‍ത്തന ജീവിതത്തിലും ലീലാമേനോന് തനിക്ക് വളരെ അധികവും പിന്തുണയും പ്രോത്സാഹനവും നല്‍കിയിരുന്നെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. താന്‍ ജോലി ചെയ്യാന്‍ പോകുന്ന മേഖലയില്‍ ഉന്നത സ്ഥാനത്ത് എത്തണമെന്ന അതിയായ ആഗ്രഹം പഠന കാലത്ത് തന്നെ ലീലാമേനോന് പ്രകടിപ്പിച്ചിരുന്നു. പഠനം കഴിഞ്ഞ് ദീപികയിലാണ് ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് മറ്റ് പല സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. അപ്പോഴെല്ലാം വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തന്നിരുന്നത് ലീലചേച്ചിയായിരുന്നു.
ചെക്ക് ആന്റ് ക്രോസ് ചെക്കിങ് ആയിരുന്നു അവരുടെ പത്രപ്രവര്‍ത്തന ശൈലി. മറ്റുള്ളവര്‍ പറയുന്നത് കേട്ടല്ല, കാര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ട ശേഷമായിരുന്നു അവര്‍ ഓരോ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് നിലയ്ക്കല്‍ സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് കുമ്മനം രാജശേഖരന് പറഞ്ഞു. അട്ടത്തോട് ആദിവാസി കോളനിയിലെ സ്ത്രീകള്‍ക്ക് നേരെ പീഡനങ്ങളെ പുറം ലോകത്ത് എത്തിച്ചത് ലീലാമേനോന്റെ റിപ്പോര്‍ട്ടിങ്ങായിരുന്നു. ദേശീയ ശ്രദ്ധ നേടിയ ആ റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. നാടിനോട് അവര്‍ കാണിച്ച പ്രതിബദ്ധതയാണ് ഇതിലൂടെ പുറത്തുവന്നത്. ഇത്തരത്തില്‍ ഒരുപാട് സംഭവങ്ങളില്‍ അവര്‍ ഇടപെട്ടിരുന്നു.
മാധ്യമ രംഗത്ത് വലുപ്പ ചെറുപ്പം നോക്കാതെ പത്രപ്രവര്‍ത്തന രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ച വ്യക്തിയായിരുന്നു ലീലാമേനോനെന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങില്‍ ജന്മഭൂമി മാനേജിങ് എഡിറ്റര്‍ എം. രാധാകൃഷ്ണന് ,ടൈംസ് ഓഫ് ഇന്ത്യ കേരളാ എഡിറ്റര്‍ മനോജ് കെ. ദാസ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍ സി.ജെ. ജോണ്‍, എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് ഡി. ദിലീപ് എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും, യൂണിറ്റ് മാനേജന്‍ നവീന്‍ കേശവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: