കൊച്ചി : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി. പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരായ തെളിവുകള്‍ പോലിസ് റെക്കോര്‍ഡ്സില്‍ നിന്ന് കാണാതായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. ഇത് സംബന്ധിച്ച് വിശദമായ സ്റ്റേറ്റ്മെന്റ് നല്കാന് ജസ്റ്റിസ് എബ്രഹാം മാത്യു സര്‍ക്കാരിനു നിര്‍ദേശം നല്കി.
മാറാട് കലാപം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച തെളിവുകളാണ് കാണാതായത്. തീവ്രവാദ സ്വഭാവമുള്ള കേസായതിനാല്‍ ഇത് എന്‍ഐഎ അന്വേഷിക്കണമെന്ന് സിബിഐ ഇന്നലെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്, മഞ്ചേരിയിലെ ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ അബ്ദുള്‍ നാസര്‍ മദനി ഗൂഢാലോചന നടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി. ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ഈ വാദത്തിനിടെയാണ് കേസിലെ സുപ്രധാന മൊഴികള്‍ അടക്കമുള്ള തെളിവുകള്‍ പോലിസ് റെക്കോഡ്സില്‍ നിന്ന് കാണാതായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
പി. പരമേശ്വരന്, ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ ആസൂത്രണം നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് 2014ലാണ്. കേസില്‍ അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്ന് പ്രതികളെ രക്ഷിക്കാന്‍ ഗുരുതരമായ ഇടപെടലുണ്ടായെന്നും ഹര്‍ജി ഭാഗം കോടതിയില്‍ വാദിച്ചു. കുറ്റരോപിതരെ മജിസ്ട്രേറ്റിനു മുന്നില്‍ കൊണ്ടു പോയി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഒരു അന്വേഷണ ഏജന്‍സിയും ഇത്തരം നടപടി സ്വീകരിക്കാറില്ലാത്തതാണ്. കേസിലെ പ്രതി പി.ടി മുഹമ്മദ് അഷറഫിനെയാണ് മജിസ്ട്രേട്ടിന് മുന്നിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നത്.
മഅ്ദനിയും താനും ചേര്‍ന്ന് പി. പരമേശ്വരന്, ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് മാറാട് അഷ്റഫ് മറ്റൊരു കേസില്‍ മൊഴി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മാറാട് അന്വേഷണ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടിജി മോഹന്‍ദാസ് എറണാകുളം അഡീ. സി.ജെ.എം കോടതിയില്‍ നല്കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതു വരെ പൂര്‍ത്തിയാക്കിയില്ല.
പി പരമേശ്വരനെ വധിക്കാന്‍ മദനി തന്നെ ചുമതലപ്പെടുത്തിയെന്നും താന്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ശ്രമം നടത്തിയെന്നുമുള്ള നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് മുന്നില്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതികൂടിയായ അഷറഫ് മൊഴി നല്‍കിയിരുന്നു. മദനിയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഐകകണ്ഠേന പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ അന്വേഷണ ഏജന്‍സികളില്‍ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: