ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാന്‍ ആളെ കിട്ടാത്തതിനാല്‍ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തി വെച്ചു. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ധനകാര്യ വകുപ്പിന്റെ താത്ക്കാലിക ചുമതല കൂടി വഹിക്കുന്ന മന്ത്രി പീയുഷ് ഗോയല്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ധനകാര്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
എയര്‍ ഇന്ത്യയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു തീരുമാനം. മൂന്നാഴ്ചയോളമായിട്ടും ലേലത്തിന് ആരും മുന്നോട്ടു വന്നിരുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ വില്പന നടക്കില്ലെന്നും എയര്‍ ഇന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 50,000 കോടിക്കടുത്ത് നിലവില്‍ കടമുണ്ട്. നേരത്തേ കമ്പനി വാങ്ങാന്‍ ഇന്‍ഡിഗോ തയാറായിരുന്നെങ്കിലും രാജ്യാന്തര സര്‍വീസുകളുടെ വില്പനയില് ഉടക്കി കച്ചവടം മുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: