തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പ്രസ്താവന നടത്തുകയായിരുന്നു റവന്യൂമന്ത്രി. കഴിഞ്ഞമാസം 16 ന് വിവിധ വകുപ്പുകളുടെയും ജില്ലാ കളക്ടര്‍മാരുടെയും യോഗം ചേര്‍ന്നിരുന്നു. ഈമാസം 11നും 14നും ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങളും ചേര്‍ന്നു.
15ന് മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍മാരുമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. കുടക് മേഖലയിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ കണ്ണൂരില്‍ നിന്നും സൈന്യത്തിന്റെ സേവനം പ്രയോജനപ്പെടുത്തി. മലപ്പുറം, ഇടുക്കി, വയനാട്, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകരുകയും വലിയ കൃഷിനാശമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര ദുരന്ത പ്രതികരണ സേനയുടെ രണ്ട് സംഘങ്ങളിലായി 96 പേരുടെ സേവനവും ലഭിച്ചു. തയാറെടുപ്പുകള്‍ നടത്തിയെങ്കിലും കാലവര്‍ഷക്കെടുതി മലയോര മേഖലയിലും കടലോര മേഖലയിലും ഒട്ടനവധി നാശനഷ്ടങ്ങളും ആളപായവും ഉണ്ടാക്കിയിട്ടുണ്ട്.
വടക്കന്‍ ജില്ലകളെയാണ് പ്രളയദുരിതം കൂടുതല്‍ ബാധിച്ചത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും ദുരന്തബാധിതര്‍ക്ക് ആശ്വാസമെത്തിക്കാനും ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: