മലബാര്‍ സിമന്റ്സിലെ അഴിമതികേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് ഫയലുകള്‍ കാണാതായത് അത്ഭുതകരമാണ്. 52ല്‍പ്പരം രേഖകകളാണ് കാണാതായത്. 2011 മുതലുള്ള രേഖകളാണ് നഷ്ടപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട് നിയമസഭാ നടപടികളുടെ ഭാഗമായുള്ള പകര്‍പ്പുകള്‍, കോടതിയിലെ കംപ്യൂട്ടറിലെ രേഖകള്‍, സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയുടെ ഫയലുകള്‍ തുടങ്ങിയവ അടക്കമുള്ള ഫയലുകളാണ് കാണാതായിരിക്കുന്നത്.
അപലപനീയമായ ഈ സംഭവം ഉടന്‍ അന്വേഷണ വിധേയമാക്കേണ്ടതാണ്. ഇത്രയധികം രേഖകള്‍ കാണാതായ സംഭവം ആസൂത്രിതമാണെന്ന കാമ്യത്തില് തര്‍ക്കമില്ല. ഹൈക്കോടതിയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് സംഭവം.
ഒട്ടനവധി സിവില്‍-ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹൈക്കോടതിയില്‍ നിന്ന് രേഖകള്‍ നഷ്ടപ്പെടുന്നത് കോടതിയുടെ സുരക്ഷ തന്നെ അപകടത്തിലാണെന്ന് വ്യക്തമാക്കുന്നു, ആര്‍ക്കും കോടതിയില്‍ യഥേഷ്ടം പ്രവേശിച്ച് എന്തും ചെയ്യാമെന്ന അവസ്ഥ. സാധാരണക്കാര്‍ക്ക് ഉന്നതനീതിപീഠത്തിലുള്ള വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാതിരിക്കുവാന്‍ സംഭവത്തില്‍ ഉചിതമായ അന്വേഷണം നടത്തേണ്ടതുണ്ട്.
ഫയലുകള്‍ കാണാതെ പോയതിന്റെ ഉത്തരവാദിത്വം ഫയലുകള്‍ സൂക്ഷിച്ചവര്‍ക്കു തന്നെ. അവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുന്നതായിരിക്കും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. സര്‍ക്കാരും കോടതിയും സംയുക്തമായി പ്രവര്‍ത്തിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം.
കെ എ സോളമന്
എസ്.എല്‍. പുരം
ഒന്നും ശരിയാവാത്ത ഉന്നത വിദ്യാഭ്യാസം
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ഇടതുഭരണം വന്നു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മുരടിപ്പിലാണ്. ഒന്നും ശരിയാകുന്നില്ല!. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും വെറും നോക്കുകുത്തിയായി ഇരിക്കുകയാണ്.
ആകെ നടക്കുന്നത് സര്‍വകലാശാലകളിലും മറ്റു അനുബന്ധ സ്ഥാപനങ്ങളിലും തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ തിരുകിക്കയറ്റുക എന്ന ഒറ്റ അജണ്ടയാണ്. സിന്ഡിക്കേറ്റു മുതല്‍ വൈസ്ചാന്‍സലര്‍ പദവിവരെ നോട്ടമിട്ടു നടക്കുന്നവരാണ് പലരും. ഇതിനോടകം സര്‍ക്കാര്‍ നിയമിച്ച വൈസ്ചാന്‍സലര്‍മാരുടെയും മറ്റു സര്‍വകലാശാല അക്കാദമിക് സ്ഥാപനങ്ങളില്‍ നിയമിച്ച അംഗങ്ങളുടെയും നിലവാരം പരിശോധിച്ചാല്‍ മതി ഇപ്പോഴത്തെ ‘അക്കാദമിക/കമ്പോള’ നിലവാരം അറിയാന്‍.
അവരുടെ അക്കാദമിക മികവ് എന്താണ്?. ഇന്നോളം ഇടതുഭരണം നിയമിച്ച ഉന്നതപദവികളില്‍ ഇരിക്കുന്നവരുടെ ഈ ‘മികവി’ന് ആധാരമാക്കിയത് എന്ത് ഘടകമാണ്?. യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തു സമുദായാടിസ്ഥാനത്തില്‍ വീതംവെക്കുന്ന പതിവുണ്ടായിരുന്നു. അവിടെ അവര്‍ക്കു മറ്റു ചില ‘യോഗ്യത’കള്‍ കൂടി വേണമായിരുന്നു (അതുകൊണ്ടാണ് ഇപ്പോള്‍ അവരില്‍ പലരും സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കയറി ഇറങ്ങുന്നത്).
ഇതൊക്കെ നടക്കുമ്പോഴും ദളിതര്‍ എന്നൊരു വിഭാഗം ഈ പദവികളിലേക്കു ഒരിക്കലും വരില്ലല്ലോ. ‘യോഗ്യത’ ഇവിടെ സാമൂഹിക നീതിയുടെ മേലുള്ള എന്തോ ഒന്നായി അവരോധിച്ചിരിക്കുന്നു. ഈ നയം ഇടതുപക്ഷ സര്‍ക്കാരും പിന്തുടരുകയാണല്ലോ.
ഇന്നിപ്പോള്‍ യുജിസി നിബന്ധനകള്‍, പദവികളില്‍ കണ്ണും നട്ടുമിരുന്ന പലര്‍ക്കും വലിയ തിരിച്ചടിയായി. അതില്‍ ഇളവുകള്‍ വരുത്താന്‍ കഴിയുമോ എന്നാണ് പലരും ഇപ്പോള്‍ ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. നാഴികക്ക് നാല്‍പ്പതുവട്ടം സംഘപരിവാറിനെ അതിന്റെ ‘സവര്‍ണ’പക്ഷപാതിത്വത്തിനു കുറ്റം പറയുന്ന ഇടതുസര്‍ക്കാര്‍ ഒന്ന് സ്വയം ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
റോയ് ഡാനിയേല്‍, എറണാകുളം
നിലയ്ക്കല്‍ സമരം നല്കിയ മാതൃക
ആദരണീയ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് കോഴിക്കോട് പത്മവിഭൂഷണ്‍ ലഭിച്ച പരമേശ്വര്‍ജിയെ ആദരിക്കുന്ന സഭയില്‍ പ്രഭാഷണം നടത്തുന്ന വേളയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ വളരെ ശ്രദ്ധ്രേയമായി തോന്നി.
നിലയ്ക്കല്‍ സമരത്തിന് എല്ലാവിധ ഉപദേശവും ചെയ്തിരുന്നത് പരമേശ്വര്‍ജിയായിരുന്നു. നിലയ്ക്കല്‍ സമരം നടത്തിയ കുമ്മനത്തെ മിസോറാമില്‍ ഗവര്‍ണ്ണര്‍ ആക്കിയതിനെതിരെ ആക്ഷേപം ചൊരിഞ്ഞ ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് ഈ പരിപാടി ഒരു സന്ദേശവുമായി.
നിലയ്ക്കല്‍ സമരം വിജയിപ്പിക്കാന്‍ എല്ലാം ഉപദേശവും നല്കിയ പരമേശ്വര്‍ജിയെ രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി ആദരിക്കുമ്പോള്‍ ധാര്‍മ്മിക സമരം നയിക്കുന്നത് ഒരു കുറ്റമല്ല അത് രാഷട്രത്തെ സ്നേഹിക്കുന്നവര്‍ക്ക് കടമയാണ്.
തെരുവത്ത് രവീന്ദ്രന്, മലപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: