കേരളാ പോലീസിനെക്കുറിച്ച് കേരളീയര്‍ക്ക് മതിപ്പാണ്. കേരളത്തിന് പുറത്തും അഭിപ്രായം ഇതുതന്നെ. അതില്‍ അതിശയോക്തിയൊന്നുമില്ല. സ്കോട്ട്ലണ്ട് യാഡ് പോലീസാണ് മികച്ചതെന്ന് ലോകാഭിപ്രായം. അതുക്കും മീതെ കേരളാ പോലീസ്. സ്കോട്ട്ലാണ്ടില്‍ പോയി പഠിച്ച മിടുക്കന്മാരും കേരളാ പോലീസിലുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം. ഒരു പോത്തുമൂലം ആയിരം പോത്തുകളുടെ വെള്ളം മുട്ടും എന്ന് പറയാറുണ്ടല്ലോ. അതുപോലെ കുറച്ച് പോത്തുകള്‍ മൂലം കേരളാ പോലീസിലെ പതിനായിരക്കണക്കിന് പോലീസുകാരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്ക്കുന്നു.
എന്തുകൊണ്ടിങ്ങനെ? മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും എന്നുണ്ടല്ലോ. അതാണിപ്പോള്‍ സംഭവിക്കുന്നത്. പോലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രിക്ക് പിടിവിട്ടിട്ട് കാലമേറെയായി. എണ്ണിയാലൊടുങ്ങാത്ത വകുപ്പുകളുടെ ചുമതലക്കാരനാണ് ഇന്ന് മുഖ്യമന്ത്രി. അതേതൊക്കെ എന്ന് ചോദിച്ചാല്‍ വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയായിരിക്കും ലഭിക്കുക. നിയമസഭയില്‍ ആഭ്യന്തരവകുപ്പിനെക്കുറിച്ച് കണ്ണുമടച്ച് ഉത്തരം പറയാവുന്ന കാര്യത്തില്‍ പോലും വിവരം ശേഖരിച്ചുവരുന്നു എന്നാണല്ലോ ലഭിക്കുന്ന മറുപടി. മന്ത്രിമാര്‍ക്ക് ഒരു വിവരവുമില്ലെന്നാണോ ഇതുകൊണ്ട് ധരിക്കേണ്ടത്?
മുഖ്യമന്ത്രിയുടെ ഉപദേശകരെ കൊണ്ട് നടക്കാന്‍ കഴിയുന്നില്ലെന്നാണ് സെക്രട്ടേറിയേറ്റിലെ കിഞ്ചന വര്‍ത്തമാനം. പോലീസ് തലപ്പത്ത് ഡയറക്ടര്‍ ജനറലുണ്ട്. അതിനുമുകളില്‍ മുന്‍ ഡിജിപിമാരായ രണ്ടുപേര്‍. ഇവരൊന്നും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘സഖാവാ’ണ് പോലീസ് ഭരണം നിയന്ത്രിക്കുന്നത്.
കോടതിയെപോലും തെരുവുഭാഷയില്‍ വിശേഷിപ്പിച്ച മാന്യന്റെ ചൊല്പടിക്ക് നിന്നില്ലെങ്കില്‍ കളി പഠിക്കും. അല്ലെങ്കില്‍ പഠിപ്പിക്കും. അത് ആദ്യം ബോധ്യപ്പെടുത്തിയതിനുശേഷം ഭരണം തുടങ്ങിയതാണ്. ആര്, എവിടെ ജോലി നോക്കണമെന്ന് തീരുമാനിക്കുന്നത് ഇമ്മാന്യനാകുമ്പോള്‍ ഒരുവിധം ആഫീസര്‍മാരെല്ലാം ഓച്ചാനിച്ചുനില്‍ക്കും. ഓച്ചാനിച്ച് നില്‍ക്കാത്തവരെ അപമാനിച്ചുവിടും. സെന്‍കുമാറിന്റെയും തോമസ് ജേക്കബിന്റെയുമൊക്കെ ചരിത്രം കാലഹരണപ്പെട്ടതല്ലല്ലോ.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കും. നാണം കെടുത്താന്‍ അത് ധാരാളം. കോടതിയുടെ വരാന്തയില്‍ എത്തുമ്പോഴേക്കും സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ചവറ്റുകുട്ടയില്‍ വീഴും. അത്രയേ സര്‍ക്കാരും ഉദ്ദേശിക്കുന്നുള്ളൂ. മാനഹാനിയും ധനനഷ്ടവും ഉണ്ടാക്കുക.
രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനും കല്‍തുറുങ്കിലടയ്ക്കാനും പോലീസിലെ കുറേ ഭൂതങ്ങളെ സര്‍ക്കാര്‍ തുറന്നുവിട്ടു. സര്‍വപിന്തുണയും ഇവര്‍ക്ക് നല്കി. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രവര്‍ത്തകരെ കിട്ടുന്നിടത്തുനിന്നെല്ലാം വേട്ടയാടി. ചിലരെ അടിച്ചു ഇടിച്ചുകൊന്നു. ചിലരാല്‍ മൂന്നാംമുറ പ്രയോഗിച്ചു. പലരും ജീവച്ചവമായി. കാരണം ഇല്ലെങ്കിലും ഉണ്ടാക്കി കേസെടുക്കും.
പോലീസിന് നാട്ടുകാരെ പരസ്യമായി തല്ലാമെങ്കില്‍ പോലീസിനും മുകളിലുള്ള ജനപ്രതിനിധിക്കെന്താ തല്ലിയാല്‍? പത്തനാപുരം എംഎല്‍എ ഗണേഷ്കുമാര് അങ്ങനെയാണ് നിയമം കൈയിലെടുത്തത്. ഗണേഷ്കുമാറിന് തല്ല് പുത്തരിയൊന്നുമല്ല. അച്ഛന് പിള്ള മന്ത്രിയായിരിക്കവെ വിദ്യാര്‍ത്ഥിയായിരുന്ന പിള്ള ഗണേഷ് തലസ്ഥാനത്തെ സൈ്വര്യ ജീവിതത്തിന് ഭീഷണിയെന്നത് പഴയകഥ.
കറങ്ങിതിരിഞ്ഞ് കലാകാരനും രാഷ്ട്രീയക്കാരനും മന്ത്രിയുമൊക്കെയായപ്പോള്‍ ‘നല്ലകുട്ടി’ എന്ന് നാട്ടുകാര്‍ വിലയിരുത്തിയതാണ്. പക്ഷേ, വീട്ടിലെ സംഗതി അത്ര ഭംഗിയായിരുന്നില്ല. ഒരിക്കല്‍ ഭാര്യ ബുള്‍ഡോസറായപ്പോള്‍ ചുവന്ന് ചുളുങ്ങിയ മുഖവുമായി ഗണേശ് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് സഹതാപാര്‍ഹമായി. വാങ്ങിയത് തിരിച്ചുകൊടുക്കണമല്ലോ. അതിന് കിട്ടിയത് അഞ്ചലിലെ ഒരു ചെറുപ്പക്കാരനേയും അമ്മയേയുമാണ്.
എംഎല്‍എയുടെ മുന്തിയകാര്‍ കുറുകെ വരുമ്പോള്‍ വഴിമാറി കൊടുക്കണമെന്നാഗ്രഹിച്ചതാണ്. പക്ഷേ, ഇടുങ്ങിയ റോഡ്, പോരാത്തതിന് വളവും. എംഎല്‍എയുടെ കാര്‍ പിറകോട്ടെടുക്കാന്‍ സൗകര്യമുണ്ട്. പക്ഷേ, കണികാണാന്‍ കൊമ്പനാനയെ മുറ്റത്ത് തളച്ചിടുന്ന തറവാട്ടിലെ ഇളമുറക്കാരന് പിന്നിലേക്കെടുക്കുകയോ? അത് പറ്റില്ല. അരിശം തീര്‍ത്തത് ലൈംഗിക ആംഗ്യം കാണിച്ച് അമ്മയോട്. പിന്നെ മകനോട്.
എംഎല്‍എ കൈയാങ്കളി നടത്തുമ്പോള്‍ അഞ്ചല്‍ സിഐ സമീപത്തുണ്ട്. ഒന്നും ചെയ്തില്ല. ചെറുപ്പക്കാരന്റെ പരാതി സ്റ്റേഷനിലെത്തിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ല. എംഎല്‍എ വൈകിട്ട് നല്കിയ പരാതി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ചെറുപ്പക്കാരന്റെ കേസും രജിസ്റ്റര്‍ ചെയ്തത്. എന്തൊരു ജനസേവനം! നീതി നിര്‍വഹണം.
നിയമസഭയില്‍ വിഷയം വന്നപ്പോള്‍ സി.ഐയെ സ്ഥലംമാറ്റം ചെയ്തെന്ന് സര്‍ക്കാര്‍ മറുപടി. എന്തൊരു നെറികെട്ട വിശദീകരണം.
29 സി.ഐമാരെ കഴിഞ്ഞമാസം സ്ഥലം മാറ്റിയിരുന്നു. അതില്‍ 21-ാം പേരുകാരനാണ് അഞ്ചല്‍ സി.ഐ മോഹന്‍ദാസ്. ജൂണില്‍ നടന്ന സംഭവത്തിന് മെയില്‍ സിഐയെ മാറ്റി എന്ന് മറുപടി നല്കാന് ഈ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണാവുക. ഇങ്ങനെ പോയാല്‍ എല്ലാം ശരിയാക്കാന്‍ എളുപ്പമാകും. സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: