ന്യൂദല്‍ഹി: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ വിരമിക്കുന്നതിന് മുന്‍പ് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ടില്‍നിന്നും തുക പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ല. റിട്ടയര്‍മെന്റിന് മുമ്പായി പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന മലയാള മനോരമ വാര്‍ത്ത വ്യാജമാണെന്ന് ഇപിഎഫ്ഒ അറിയിച്ചു.
തൊഴിലാളിയുടെ ജോലി നഷ്ടപ്പെട്ടാല്‍ പോലും 58 വയസ്സാകുന്നതു വരെ പിഎഫില്‍ നിന്ന് അറുപത് ശതമാനം തുക മാത്രമേ പിന്‍വലിക്കാനാവൂ എന്നായിരുന്നു മനോരമ നല്കിയ വാര്‍ത്ത. ഇത്തരത്തില്‍ തുക പിന്‍വലിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും വാര്‍ത്തയിലുണ്ട്. ആരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്ത വന്നതെന്ന് വ്യക്തമല്ലെന്നാണ് ഇപിഎഫ്്ഒ അധികൃതരുടെ പ്രതികരണം.
പിഎഫ് തുക പിന്‍വലിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഡോ.വി.പി. ജോയ് ഐഎഎസ് പ്രതികരിച്ചു. ജോലി നഷ്ടപ്പെട്ടാലും അറുപത് ശതമാനം തുകയിലേറെ പിഎഫില്‍നിന്നു പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് വാര്‍ത്ത തെറ്റാണ്. നിലവില്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളോ തീരുമാനങ്ങളോ ഇല്ല. 2016ല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. വിരമിക്കുന്നതിന് മുന്‍പ് ഇപ്പോള്‍ മുഴുവന്‍ തുകയും പിഎഫില്‍നിന്നും പിന്‍വലിക്കാന്‍ സാധിക്കും, അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ നഷ്ടപ്പെട്ട വ്യക്തിക്ക് രണ്ട് മാസം കഴിഞ്ഞാല്‍ മുഴുവന്‍ പിഎഫ് തുകയും പിന്‍വലിക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ടെങ്കിലും ഇനി അത് അനുവദിക്കില്ലെന്നും മനോരമ വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഇതും തെറ്റാണെന്നാണ് ഇപിഎഫ്ഒയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: