ന്യൂദല്‍ഹി: വീട് നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയുടെ തുറന്നുപറച്ചിലില്‍ നാണംകെട്ട് മുസ്ലിം ലീഗ് നേതൃത്വം. രാധികയുടെ വെളിപ്പെടുത്തല്‍ ദേശീയതലത്തില്‍ വലിയ വാര്‍ത്തയായതോടെ പണം നല്കി തടിയൂരാനാണ് ലീഗിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്നലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അവരുമായി അനുനയ ശ്രമങ്ങള്‍ നടത്തി. മുഴുവന്‍ തുകയും എത്രയും പെട്ടെന്ന് നല്‍കാമെന്ന് ഉറപ്പ് നല്കിയ ലീഗ് ആരോപണങ്ങള്‍ നിഷേധിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് മുന്‍ നിലപാട് തിരുത്തി രാധികാ വെമുല രംഗത്തെത്തി.
മുസ്ലിം ലീഗുമായി പ്രശ്നങ്ങളില്ലെന്ന് അവര്‍ പ്രതികരിച്ചു. ഭൂമി വാങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപ പാര്‍ട്ടി നേരത്തെ തന്നിരുന്നു. പത്ത് ലക്ഷം രൂപ റംസാന് ശേഷം തരാമെന്നാണ് പറഞ്ഞിരുന്നത്. ചെക്ക് മടങ്ങിയിട്ടില്ല. സാങ്കേതിക പ്രശ്നം മാത്രമാണുണ്ടായത്. ബിജെപിക്ക് എതിരായിട്ടുള്ള ആര്‍ക്കെതിരെയും പ്രചാരണത്തിന് പോകുമെന്നും അവര്‍ വ്യക്തമാക്കി. ലീഗിനെ പിന്തുണച്ച് രോഹിതിന്റെ സഹോദരന് രാജ വെമുലയും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. മോദിക്കെതിരെ സംസാരിക്കുന്നതിന് അമ്മ രാധിക ലീഗില്‍നിന്നും പണം വാങ്ങുന്നില്ലെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ചിലര്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും രാജ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി മുസ്ലിം ലീഗ് തങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം രാധിക തുറന്നടിച്ചിരുന്നു. വീട് വാഗ്ദാനം ചെയ്താണ് കേരളത്തിലുള്‍പ്പെടെ ലീഗ് നടത്തിയ പരിപാടികളില്‍ തന്നെ പങ്കെടുപ്പിച്ചതെന്നും എന്നാല്‍ രണ്ട് വര്‍ഷമായിട്ടും പണം നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. 2016ലാണ് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. ഇതിനെ ദളിത് പീഡനമാക്കി ചിത്രീകരിച്ച് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഇടത്-മുസ്ലിം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും വ്യാജപ്രചാരണം നടത്തിയിരുന്നു. രോഹിത് ദളിതനല്ലെന്നും ഒബിസി വിഭാഗമാണെന്നും പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: