കാസര്‍കോട്: പെരിയ കല്യോട്ട് ഫഹദ് വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പെരിയ കണ്ണോത്ത് വലിയവളപ്പില്‍ വി.വി.വിജയകുമാറിനെ ബിജെപി പ്രവര്‍ത്തകനെന്നു വിശേഷിപ്പിച്ച സിപിഎമ്മിന്റേയും ദേശാഭിമാനി പത്രത്തിന്റേയും ശ്രമം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിവാക്കുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്.
വിജയന് ബിജെപിയുമായോ ആര്‍എസ്എസ്സുമായോ വിദൂരബന്ധം പോലുമില്ലെന്ന് എല്ലാവര്ക്കും അറിയാം. സിപിഎം നുണപ്രചരണം നടത്തുകയാണ്. കുപ്രചരണം നടത്തി ഒരു പ്രസ്ഥാനത്തെ കരിവാരിത്തേക്കാനുളള ശ്രമമാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നത്. ഫഹദിന്റെ കൊലപാതകം നിഷ്ഠുരവും പൈശാചികവുമായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ-മത വ്യത്യാസമില്ലാതെ ഈ ക്രൂരതയെ അപലപിച്ചിരുന്നു.
ഫഹദിന്റെ സംസ്കാര സമയത്തും അതിനുശേഷവും ബിജെപി ജില്ലാ നേതാക്കളും സംഘപരിവാര്‍ നേതാക്കളും വീട്ടില്‍ പോയി ആ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഫഹദിന്റെ കുടുംബം ഇതില്‍ യാതൊരു രാഷ്ടീയമോ വര്‍ഗ്ഗീയതയോ കണ്ടിരുന്നില്ല. കൊലപാതകത്തിനു ശേഷം സിപിഎം സംസ്ഥാന വ്യാപകമായി പ്രതിക്ക് ആര്‍എസ്എസ് ബന്ധമെന്ന് കാണിച്ച് ഫഹദിന്റെ ഫോട്ടോ പതിച്ച പോസ്റ്റര്‍ പ്രചരിപ്പിച്ചിരുന്നു.
ഒരു പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയവും വര്‍ഗ്ഗീയതയും ചേര്‍ത്ത് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ നടത്തിയ നെറികെട്ട രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണെന്ന് വേലായുധന് പറഞ്ഞു. ദേശാഭിമാനിയും സിപിഎമ്മും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ഇന്നോളം നടത്തിയ കുപ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ ഈ നീക്കവും കേരളം തിരിച്ചറിയുകയും ജനാധിപത്യരീതിയില്‍ പ്രതികരിക്കുകയും ചെയ്യുമെന്ന് വേലായുധന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: