മോസ്കോ: ജര്‍മ്മനിക്കും കൊളംബിയയ്ക്കും പിന്നാലെ ലോക ഫുട്ബോളിലെ കരുത്തരായ പോളണ്ടിനും അട്ടിമറി തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ സെനഗലാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലെവന്‍ഡോവ്സ്കിയുടെ പോളണ്ടിനെ തകര്‍ത്തുവിട്ടത്. 37-ാം മിനിറ്റിലെ സെല്‍ഫ് ഗോളും 60-ാം മിനിറ്റില്‍ എംബായെ നിയാങിന്റെ ഗോളുമാണ് സെനഗലിന് വമ്പന്‍ അട്ടിമറി വിജയം നേടിക്കൊടുത്തത്. 86-ാം മിനിറ്റില്‍ ക്രെയ്ച്ചോവിയാക്കാണ് പോളണ്ടിന്റെ ആശ്വാസഗോള്‍ നേടിയത്.
പന്തടക്കത്തില്‍ മുന്നിട്ടുനിന്നത് പോളണ്ടായിരുന്നെങ്കിലും കളിയിലുടനീളം പറ്റിയ രണ്ട് അബദ്ധങ്ങളാണ് പോളിഷ് പടയ്ക്ക് തിരിച്ചടിയായത്. അതേമസയം മികച്ച പ്രത്യാക്രമണങ്ങളോടെ സെനഗലും പോളണ്ടിനെ വിറപ്പിച്ചു. തുടക്കം മുതല്‍ പോളണ്ടിന്റെ മുന്നേറ്റമായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ആദ്യം ലീഡ് നേടിയത് സെനഗല്‍. സാദിയോ മാനേയുടെ പാസില്‍നിന്നും ഗ്വയേ തൊടുത്ത ഷോട്ട് പോളണ്ട് പ്രതിരോധനിര താരം തിയാഗോ സിനോനെക്കിന്റെ കാലില്‍ത്തട്ടി ഗതി മാറി വലയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് സമനിലയ്ക്കായി പോളണ്ട് ലെവന്‍ഡോവ്സ്കിയുടെ നേതൃത്വത്തില്‍ കനത്ത മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സെനഗല്‍ പ്രതിരോധം ഗോള്‍വഴങ്ങാതെ പിടിച്ചുനിന്നു.
രണ്ടാം പകുതിയിലും പോളിഷ് മുന്നേറ്റമായിരുന്നു കൂടുതല്‍. എന്നാല്‍ 60-ാം മിനിറ്റില്‍ വീണ്ടുമൊരു പിഴവിലൂടെ അവര്‍ ഗോള്‍ വഴങ്ങി. എംബായെ നിയാങ്ങാണ് ലക്ഷ്യം കണ്ടത്. കൈച്ചോവിയാക്ക് മൈതാനമധ്യത്തില്‍ നിന്ന് സ്വന്തം ഏരിയയില്‍ ബെഡ്നാറക്കിന് ഒരു ഒരു നീളന്‍ ലോബ് കൊടുത്തത്. എന്തായാലും ബെഡ്നാറക്കിന് പന്ത് കിട്ടിയില്ല. ഗോളി സെസ്സനി മധ്യനിര വരെ ഓടിക്കറിനോക്കിയെങ്കിലും അതിനു മുമ്പേ പന്ത് പിടിച്ചെടുത്ത് മുന്നേറിയ പന്ത് കിട്ടിയ നിയാങ് അനായാസമായി തന്നെ വലയിലാക്കി. 86-ാം മിനിറ്റില്‍ പോളണ്ടിന്റെ ആശ്വാസഗോള്‍ പിറന്നു. കാമില്‍ ഗ്രോസിക്കി എടുത്ത ഫ്രീകിക്കിന് തലവെച്ച് ക്രെയ്ച്ചോവിയാക്കാണ് ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: