വോള്‍ഗോഗ്രാഡ്: അര്ജന്റീനക്കും ബ്രസീലിനും ജര്‍മനിക്കും പിന്നാലെ ഇംഗ്ലണ്ടിനും തിരിച്ചടി നേരിടും എന്ന് ഉറപ്പിച്ച മത്സരത്തില്‍ നായകന് ഹാരി കെയ്ന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇന്നലെ പുലര്‍ച്ചെ സമാപിച്ച ടുണീഷ്യക്കെതിരായ കളിയില്‍ പരിക്ക് സമയത്ത് കെയ്ന്‍ നേടിയ ഗോളില്‍ ഇംഗ്ലണ്ട് 2-1ന്റെ ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ രണ്ട് ഗോളുകളും ക്യാപ്റ്റന്‍ കെയ്ന്‍ തന്റെ പേരിലാക്കി. ടുണീഷ്യയുടെ ഗോള്‍ പെനാല്‍റ്റിയിലൂടെ ഫെര്‍ജാനി സാസി നേടി.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഇംഗ്ലണ്ട് ഏറെ മുന്നിട്ടുനിന്ന മത്സരത്തില്‍ കൂടുതല്‍ മികച്ച വിജയം തടഞ്ഞത് ടുണീഷ്യന്‍ ഗോള്‍ കീപ്പറുടെ മിന്നുന്ന പ്രകടനമായിരുന്നു.
റാഷ്ഫോര്‍ഡിനേയും ജാമി വാര്‍ഡിയേയും സൈഡ് ബെഞ്ചിലിരുത്തി ഇംഗ്ലണ്ട് കോച്ച് ഹാരി കെയ്നേയും റഹിം സ്റ്റെര്‍ലിങ്ങിനെയുമാണ് ഇംഗ്ലണ്ടിന്റെ ആക്രമണച്ചുമതല ഏല്‍പ്പിച്ചത്. തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് ഇരച്ചുകയറിയ ഇംഗ്ലണ്ടിന് കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ അവസരം ലഭിച്ചു. ജെസെ ലിന്‍ഗാര്‍ഡിന്റെ ഷോട്ട് ടുണീഷ്യന്‍ ഗോളി രക്ഷപ്പെടുത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 11-ാം മിനിറ്റില്‍ ഗോള്‍ നേടി. ആഷ്ലി യങ് എടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. യങ് ബോക്സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് സ്റ്റോണ്‍സ് പോസ്റ്റിനു നേര്‍ക്ക് ഹെഡ് ചെയ്തു. ഗോള്‍കീപ്പര്‍ ഹസന് തട്ടിയകറ്റിയ പന്ത് കിട്ടിയത് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കെയ്ന്റെ കാലുകളിലേക്ക്. കെയ്ന്‍ പന്ത് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂ (1-0). സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ തടയുന്നതിനിടെ പരിക്കേറ്റ ടുണീഷ്യന്‍ ഗോള്‍കീപ്പര്‍ ഹസന് പുറത്തുപോവുകയും ചെയ്തു. പകരം ബെന്‍ മുസ്തഫയാണ് പിന്നീട് ഗോള്‍വല കാത്തത്.
എന്നാല്‍ ഇംഗ്ലണ്ടിന്റെ സന്തോഷത്തിന് 14 മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കെയ്ല്‍ വാക്കര്‍, ബെന്‍ യൂസഫിനെ ബോക്സില്‍ വച്ച് ഫൗള്‍ ചെയ്തതിന് ടുണീഷ്യക്ക് പെനാല്‍റ്റി ലഭിച്ചു. വിഎആറിലൂടെയാണ് സ്പോട്ട് കിക്ക് അനുവദിച്ചത്. കിക്കെടുത്ത ഫെര്‍ജാനി സാസിക്ക് പിഴച്ചില്ല (1-1). തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതിയില്‍ സമനിലയില്‍. ഇതിനിടെ 44-ാം മിനിറ്റില്‍ ലിങ്ഗാര്ഡിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ടുണീഷ്യ മികച്ച ചില മുന്നേറ്റങ്ങളുമായി ഇംഗ്ലണ്ടിനെ വിറപ്പിച്ചു. അതേസമയം ഇംഗ്ലണ്ടിന് ആദ്യപകുതിയിലെ മേധാവിത്വം നിലനിര്‍ത്താനുമായില്ല. ഹാരി കെയ്ന്‍ ഇടയ്ക്കിടെ പന്തുമായി കുതിച്ചെത്തിയെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല.
68-ാം മിനിറ്റില്‍ സ്റ്റര്‍ലിങ്ങിന് പകരം റാഷ്ഫോര്‍ഡ് ഇറങ്ങിയതോടെ ഇംഗ്ലണ്ട് മുന്നേറ്റത്തിന് കൂടുതല്‍ കരുത്തുവന്നു. എന്നാല്‍ സമനില കെട്ട് പൊട്ടിക്കാനായില്ല. ഒടുവില്‍ കളി സമനിലയിലെന്ന് ഉറപ്പിച്ചിരിക്കെയാണ് കെയ്ന്‍ വീണ്ടും രക്ഷകനായത്. ട്രിപ്പര്‍ എടുത്ത കോര്‍ണര്‍ മാഗ്യൂയര് തലകൊണ്ടു മറിച്ചുനല്‍കിയത് മറ്റൊരു ഹെഡ്ഡറിലൂടെ കെയ്ന്‍ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് തിരിച്ചടിക്കാനുള്ള സമയം ടുണീഷ്യന്‍ താരങ്ങള്‍ക്കുണ്ടായില്ല. ഇതോടെ വിജയം ഇംഗ്ലണ്ടിന് സ്വന്തമായി. 2006ലെ ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ പരാഗ്വെയെ തോല്‍പ്പിച്ചശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ആദ്യ കളിയില്‍ ജയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: