തൃശൂര്‍: ഇന്ത്യന്‍ കോഫി ഹൗസിലെ അഴിമതി ആരോപണത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോഫി ഹൗസിനെ തകര്‍ക്കാനുള്ള നീക്കമെന്ന് തൊഴിലാളി യൂണിയന്. തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതികള്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആലപ്പുഴ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലും കൊരട്ടിയിലും ആരംഭിച്ച ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്തതിലും ഫര്‍ണിച്ചര്‍, കാപ്പിക്കുരു എന്നിവ വാങ്ങിയതിലും ക്രമക്കേടുണ്ടെന്നാരോപിച്ച് നല്കിയ ഹര്‍ജിയിലാണ് അന്വേഷണം. കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് സഹകരണസംഘം മെമ്പറായ കെ.എസ്.സഞ്ജു നല്കിയ ഹര്‍ജിയിലാണ് അന്വേഷണം. കോഫി ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഇ.എസ്.ജോജി, നിലവിലെ പ്രസിഡന്റ് പി.ആര്.കൃഷ്ണ പ്രസാദ്, ബോര്‍ഡ് മെംബര്‍മാരായ എസ്.എസ്.അനില്‍കുമാര്‍, കെ.കെ.രാജീവ് എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ ഭരണസമിതിയിലെ 10 ബോര്‍ഡ് അംഗങ്ങള്‍ക്കും, കെഎസ്ആര്‍ടിസി സിവില്‍ ആന്‍ഡ് പ്രോജക്റ്റ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ആര്. ഇന്ദു, കോണ്ട്രാക്ടര് തോമസ് ചാക്കോ, കൊരട്ടി പഞ്ചായത്ത് സെക്രട്ടറി കെ.വി.ജോണി എന്നിവര്‍ക്കും എതിരെയാണ് അന്വേഷണം. കോഫി ഹൗസിനെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്നുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതി നല്‍കിയതെന്ന് ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. ഭരണം പിടിച്ചെടുക്കാന്‍ സിഐടിയു നടത്തിയ നീക്കം തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടതിലുള്ള വിദ്വേഷമാണ് സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും. അഡ്മിനിസ്ട്രേറ്റര്‍ ഭരണമേര്‍പ്പെടുത്താനുള്ള നീക്കത്തെ തുടര്‍ന്ന് മൂന്നുമാസത്തോളം കോഫി ബോര്‍ഡ് ആസ്ഥാനത്ത് തൊഴിലാളികള്‍ സമരത്തിലായിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ഭരണസമിതിയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ സിഐടിയു വിരുദ്ധ പക്ഷത്തിനായിരുന്നു വിജയം.
സമരം മൂലം കോഫിഹൗസുകളുടെ പ്രവര്‍ത്തനം അവതാളത്തിലായ കാലയളവിലെ ഒന്നേകാല്‍ കോടി നികുതി അടയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും കോഫി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ തുക ഇതിനകം അടച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: