മലപ്പുറം: കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ കക്കാടംപൊയിലിലെ പി.വി.അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. ഇന്നലെ വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയത്. പക്ഷേ രാത്രി വൈകിയും വെള്ളം വറ്റിച്ചിട്ടില്ല. കുന്നിന് മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം അപകടസാധ്യത ഉയര്‍ത്തുന്നതായുള്ള ഭീതിയെത്തുടര്‍ന്നാണ് നടപടി.
നാല് കുളങ്ങളിലുമായി രണ്ടു ലക്ഷം ലിറ്റര്‍ വെള്ളമുണ്ടെന്നാണ് കണക്കാക്കുന്നത്. വെള്ളം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയാണ് പാര്ക്കിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം പാര്ക്കിന് സമീപം ഉരുള്‍പൊട്ടിയിരുന്നു. തുടര്‍ന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടാനും ഉത്തരവ് നല്കി. പാര്‍ക്കിനുള്ളില്‍ അപകടകരമായ വിധത്തിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. ഇത് താഴെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: