മുംബൈ: തമിഴ്നാട് സ്വദേശിനിയായ അനുക്രീതി വാസിന് ഫെമിന മിസ് ഇന്ത്യ 2018 കിരീടം. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍, നടനായ ആയുഷ്മാന്‍ ഖുരാന എന്നിവര്‍ പങ്കെടുത്ത മുംബൈയില്‍ നടന്ന ചടങ്ങിലാണ് 19 വയസുകാരിയായ അനുക്രീതിയെ കിരീടം ചൂടിച്ചത്. ചെന്നൈയിലെ ലയോള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് അനുക്രീതി.
കളേഴ്സ് ഫെമിന മിസ് തമിഴ്നാട് പട്ടം സ്വന്തമാക്കിയിരുന്ന അനുക്രീതി 29 മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 2017ലെ ലോകസുന്ദരി മാനുഷി ഛില്ലറാണ് അനുക്രീതിക്ക് കിരീടം അണിയിച്ചത്. ഹരിയാന സ്വദേശിനിയായ മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. സെക്കന്റ് റണ്ണര്‍ അപ്പായി ആന്ധ്ര സ്വദേശിനി ശ്രേയ റാവു തിരഞ്ഞെടുക്കപ്പെട്ടു.
ക്രിക്കറ്റ് താരങ്ങളായ ഇര്ഫാന് പഠാന്, കെ.എല്‍.രാഹുല്‍ എന്നിവരും, ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍ എന്നിവരും വിധി കര്‍ത്താക്കളായിരുന്നു. മാധുരി ദീക്ഷിത്, കരീന കപൂര്‍, ജാക്വിലിന് ഫെര്‍ണാണ്ടസ് എന്നിവരുടെ പ്രകടനങ്ങളോടെയാണ് ചടങ്ങ് ആരംഭിച്ചത്. മാനുഷി ഛില്ലര്‍, സന ദുവ, പ്രിയങ്ക കുമാരി എന്നിവരും ചടങ്ങിലെത്തി പുത്തന്‍ താരങ്ങളെ അഭിനന്ദിച്ചു.
2018 ലോക സുന്ദരി പട്ടത്തിനായി ഇന്ത്യയെ അനുക്രീതി വാസാണ് ഇനി പ്രതിനിധീകരിക്കുക. ബാക്കിയുളള രണ്ട് റണ്ണര്‍ അപ്പുകള്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2018, മിസ് യുനൈറ്റഡ് കോണ്ടിനെന്റ്സ് 2018 എന്നീ വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: