ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം സേവനം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്നു. ജെയ്റ്റ്ലി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മൂന്നു വര്‍ഷവും എട്ടു മാസവും നീണ്ട സേവനത്തിനു ശേഷമാണ് സുബ്രഹ്മണ്യം മടങ്ങുന്നത്.
പീറ്റേഴ്സണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ എക്കണോമിക്സില്‍ സീനിയര്‍ ഫെലോ ആയിരുന്ന സുബ്രഹ്മണ്യം (59) 2014 ഒക്ടോബര്‍ 16നാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേശകനായി നിയമിതനായത്. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. ഇത് പിന്നീട് നീട്ടിനല്‍കുകയായിരുന്നു.
കുടുംബപരമായ കാരണങ്ങളാണ് അദ്ദേഹം മടങ്ങുന്നതെന്നും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ അത് താന്‍ അംഗീകരിക്കുകയാണെന്നും ജെയ്റ്റ്ലി പോസ്റ്റ് ചെയ്തു. വ്യക്തിപരമായ അദ്ദേഹത്തിന്റെ തീരുമാനമെങ്കിലും തന്നെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്നും ജെയ്റ്റ്ലി പറയുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന ജെയ്റ്റ്ലിയുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അരവിന്ദ് സുബ്രഹ്മണ്യം സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: