അതീവ സമര്‍ത്ഥമായിട്ടാണ് ഐഎഎസുകാരനെന്ന് ആവകാശപ്പെട്ട പാലക്കാട് മണ്ണമ്പറ്റ സ്വദേശി എന്‍.വി.പ്രശാന്ത് ബക്കളം കടമ്പേരിയിലെ അഭ്യസ്തവിദ്യരായ രണ്ട് ചെറുപ്പക്കാരെ വലയിലാക്കി മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തത്. തികച്ചും വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ സംശയത്തിന്റെ കണികപോലും ഉണ്ടാകാത്ത വിധത്തിലായിരുന്നു പ്രശാന്തിന്റെ ഓപ്പറേഷനെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
2016 ആഗസ്ത് മാസത്തിലാണ് ഫേസ്ബുക്ക് വഴി പ്രശാന്ത് കടമ്പേരി ഉത്രംവില്ലയിലെ എം.ജിതിന് എന്ന യുവാവിനെ പരിചയപ്പെട്ടത്. ഐഎഎസ് ഓഫീസറാണെന്നും ഇപ്പോള്‍ ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറാണെന്നുമാണ് പറഞ്ഞിരുന്നത്. ഒരു വര്‍ഷത്തെ പ്രയത്നം കൊണ്ട് ജിതിന്റെ വിശ്വാസമാര്‍ജിച്ച ഇയാള്‍ ജിതിന്റെ സുഹൃത്ത് ശ്രീഹരി പ്രേമരാജുമായും ബന്ധം സ്ഥാപിച്ചു. ഇവര്‍ക്ക് എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് പ്രശാന്തിനെതിരെ കേസെടുത്തത്. നിരവധിയാളുകളെ വഞ്ചിച്ചതായി സംശയിക്കുന്നതിനാല്‍ സമാനമായ പരാതികള്‍ കേരളത്തിലോ പുറത്തോ ഉണ്ടായിട്ടുണ്ടോയെന്ന പരിശോധനയിലാണ് പോലീസ്. വഞ്ചനാക്കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് കേസ്.
ഉന്നതന്മാരുമായി അടുത്ത ബന്ധമുണ്ടെന്ന് ജിതിനെ തെറ്റിദ്ധരിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ജോലി വാങ്ങിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയത്. ശ്രീഹരിയില്‍ നിന്ന് 2.25 ലക്ഷവും ജിതിനോട് 1,50,399 രൂപയുമാണ് വാങ്ങിയത്. ഇരുവരും ധര്‍മ്മശാല സിന്‍ഡിക്കേറ്റ് ബാങ്ക് വഴി പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്ക് ബോധ്യമായത്. പ്രശാന്തിന്റെ ബന്ധുക്കള്‍ക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തില്‍ മനസിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: