കൊച്ചി: കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കാമെന്ന മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദേശം ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി റദ്ദാക്കി. കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കേസ് കേള്‍ക്കേണ്ട ജഡ്ജിയെ തീരുമാനിക്കേണ്ടത് അഭിഭാഷകരല്ലെന്നും ഇത്തരമൊരവസ്ഥ ആശാസ്യമല്ലെന്നും പുതുതായി ചുമതലയേറ്റ ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി വ്യക്തമാക്കി. ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചില്‍ നിന്നും കേസ് മാറ്റി നല്‍കണമെന്ന നാല് അഭിഭാഷകരുടെ ആവശ്യം ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായിരിക്കെ ഹൈകോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്.
പാലക്കാട്ടെ ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കേസ് ജസ്റ്റിസ് വി.ചിദംബരേഷിന്റെ പരിഗണനയിലിരിക്കെ ഫയലുകള്‍ കാണാതായിരുന്നു. ഇതേക്കുറിച്ച് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ അഭിഭാഷകനോ ഗുമസ്തനോ ആവാം ഫയല്‍ മാറ്റിയതെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച ചിദംബരേഷ് അഭിഭാഷകര്‍ക്കു നേരെ ചില പരാമര്‍ശങ്ങള്‍ നടത്തി. തുടര്‍ന്നാണ് ബെഞ്ച് മാറ്റണമെന്ന ആവശ്യവുമായി ആന്റണി ഡൊമിനിക്കിനെ സമീപിച്ചത്. അഭിഭാഷകരുടെ ഈ ആവശ്യം മെയ് 28ന് ചേര്‍ന്ന അഡ്മിസട്രേറ്റീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: