വാഷിങ്ടണ്‍: ഞാനിവിടെ ഒറ്റയ്ക്കാണ്, ദയവായി എന്നെ രക്ഷിക്കൂ… ഒരു പിഞ്ചു കുഞ്ഞിന്റെ ദയനീയ ശബ്ദം അമേരിക്കയെ പിടിച്ചു കുലുക്കുന്നു. അനധികൃതമായി അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നവരെ അറസ്റ്റ് ചെയ്യുമ്പോള്‍ അച്ഛനമ്മമാരേയും അവരുടെ മക്കളേയും രണ്ടിടത്തായി പാര്‍പ്പിക്കുന്നതിനെതിരെ അമേരിക്കയില്‍ എതിര്‍പ്പു രൂക്ഷമാകുമ്പോഴാണ് അത്തരത്തിലൊരു തടവറയില്‍ നിന്ന് ആറു വയസുള്ള ഒരു കുഞ്ഞിന്റെ അപേക്ഷ പുറത്തു വന്നത്.
പ്രോപബ്ലിക്ക എന്ന പ്രസിദ്ധീകരണമാണ് അമേരിക്കയില്‍ തടവിലായ സ്പെയിനില്‍ നിന്നുള്ള ഒരു കുഞ്ഞ്, നാട്ടിലുള്ള അമ്മായിയുമായി സംസാരിക്കുന്നതിന്റെ റെക്കോഡിങ് പുറത്തു വിട്ടത്. വൈറ്റ്ഹൗസില്‍ സര്‍ക്കാരിന്റെ പതിവു പത്രസമ്മേളന വേദിയില്‍ ഈ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഈ റെക്കോഡിങ് കേള്‍പ്പിച്ചത് എല്ലാവരേയും ഞെട്ടിച്ചു. നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെതിരെ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ തുടര്‍ച്ചയായി ന്യായീകരിക്കുന്നതിനിടെയാണ് ഈ സംഭവം.
കുഞ്ഞിന്റെ എട്ടു മിനിറ്റുള്ള സംഭാഷണം പുറത്തു വന്നതോടെ ട്രംപ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വൃത്തികെട്ട ഗുഹകള്‍ എന്നാണ് വിമര്‍ശകര്‍ നേരത്തെ നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിക്കുന്ന ഇടങ്ങളെ വിശേഷിപ്പിച്ചിരുന്നത്. എന്റെ പാപ്പയും മമ്മിയും എവിടെ? എന്നെ ഇവിടെ നിന്നു രക്ഷിക്കൂ… എന്നിങ്ങനെ കരഞ്ഞുകൊണ്ടാണ് ആ പെണ്‍കുട്ടി അപേക്ഷിക്കുന്നത്. ഇതു പുറത്തു വന്നതോടെ ട്രംപ് സര്‍ക്കാരിന്റെ നിലപാടു മാറ്റണമെന്ന ആവശ്യം ശക്തമായി. വിവധ മേഖലകളിലുള്ളവര്‍ ഈ ആവശ്യമുന്നയിച്ചു രംഗത്തു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: