ചെന്നൈ: മനുഷ്യന്റെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങള്‍ നീതീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. മതപരമായ ആചാരങ്ങള്‍ എത്ര പൗരാണികമായാലും മനുഷ്യന് വേദനയും ദുരിതവും സമ്മാനിക്കുന്നുവെങ്കില്‍ കഠിന ശിക്ഷ നേരിടേണ്ടി വരുമെന്ന് കോടതി ഓര്‍മപ്പെടുത്തി.
ബാധയൊഴിപ്പിക്കലിന്റെ പേരില്‍ മരുമകളെ പീഡിപ്പിച്ചതിന് വിചാരണ കോടതി ശിക്ഷിച്ച നാലു സ്ത്രീകളുടെ അപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷിന്റെ നിരീക്ഷണം. ക്രൂരമായ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കേണ്ടത് അനിവാര്യമാണ്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കണ്ണടയ്ക്കാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസ് വെങ്കടേഷ് പറഞ്ഞു
2001 ഫെബ്രുവരി 12ന് നടന്ന സംഭവമാണ് കോടതിയുടെ ഇടപെടലിന് കാരണമായത്. പ്രേതബാധയുണ്ടെന്ന് ആരോപിച്ച് ധര്‍മപുരിയിലെ ചിന്നപ്പൊണ്ണ് എന്ന സ്ത്രീ മറ്റു മൂന്ന് സ്ത്രീകളുടെ സഹായത്തോടെ മരുമകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.
യുവതിയെ ബലംപ്രയോഗിച്ച് ധര്‍മപുരിയിലെ തൊപ്പിയാര് അണക്കെട്ടിന് സമീപമെത്തിച്ച് വസ്ത്രവും മംഗളസൂത്രവും അഴിച്ചുമാറ്റിയശേഷം ഭര്‍തൃമാതാവും മറ്റ് സ്ത്രീകളും ചേര്‍ന്ന് തല മുണ്ഡനം ചെയ്ത്, നാവില്‍ സൂചിയിറക്കി പീഡിപ്പിക്കുകയായിരുന്നു. അഞ്ചു നാള് കഴിഞ്ഞ് യുവതിയും അച്ഛനും ധര്‍മപുരി പോലീസ്റ്റേഷനിലെത്തി പരാതി നല്കി. പ്രതികള്‍ക്ക് ഒരുവര്‍ഷത്തെ കഠിനതടവായിരുന്നു വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: