ലക്സംബര്‍ഗ്: ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലക്സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബേട്ടലുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര , വ്യാപാര ബന്ധം മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായി നടത്തുന്ന ഏഴുദിവസത്തെ വിദേശപര്യടനത്തിന്റെ ഭാഗമായാണ് സുഷമ ലക്സംബര്ഗിലെത്തിയത്. ഇറ്റലി, ഫ്രാന്‍സ്, ലക്സംബര്‍ഗ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലാണ് വിദേശപര്യടനം നടത്തുന്നത്. ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ലക്സംബര്‍ഗ് സന്ദര്‍ശിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനമായി. ഇരുരാജ്യങ്ങളും നിരവധി വിദ്യാഭ്യാസ മേഖലുമായി ബന്ധപ്പെട്ട നിരവധി കരാറുകളില്‍ ഒപ്പുവച്ചു. ലക്സംബര്‍ഗില്‍ ഇന്ത്യ ഹൗസ് എന്ന പേരില്‍ ഇന്ത്യക്കാര്‍ക്കായി ഒരു ഹോസ്റ്റല്‍ നിര്‍മിക്കണമെന്ന് വിദേശകാര്യമന്ത്രി ലക്സംബര്‍ഗ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ ബെല്‍ജിയം സന്ദര്‍ശനത്തിനായി തിരിച്ചു.
ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങവെ സുഷമ സ്വരാജ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തത വരുത്തി. കൂടാതെ ഫ്രാന്‍സ് വിദേശ കാര്യമന്ത്രി ജീന്‍ ഈവ്സ് ലീ ഡ്രിയനുമായും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ-ഫ്രാന്‍സ് നയതന്ത്ര ബന്ധത്തിന്റെ 20-ാം വാര്‍ഷികത്തിലായിരുന്നു ഫ്രാന്‍സ് സന്ദര്‍ശനം. ഫ്രാന്‍സിലെ വില്ലേഴ്സ് ഗുസ്ലിയനില് ഇന്ത്യ യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്ന് അവര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: