തലശ്ശേരി: ലഹരി ഗുളികകളുമായി സിനിമാനടനെ എക്സൈസ് നാര്‍ക്കോട്ടിക്ക് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി സെയ്ദാര്‍പള്ളിക്ക് സമീപം ബില്ലന്റകത്ത് വീട്ടില്‍ അബ്ദുസലാമിന്റെ മകന് മിഹ്റാജ് കാത്താണ്ടിയെ(34)യാണ് അറസ്റ്റ് ചെയ്തത്. ആയിരം മില്ലീഗ്രാം മെത്തലിന്‍ ഡയോക്സി മെത്ത് ആംപ്ഫിറ്റാമിനും 7.5 ഗ്രാം സ്പാസ്മോ പ്രോക്സിവോണും സഹിതമാണ് ഇയാളെ പിടികൂടിയത്.
സ്പെഷല്‍ സ്ക്വാഡ് സിഐ പി.കെ.സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടിച്ചത്. മോളി, എക്സ്റ്റസി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ലഹരി വസ്തു പാര്‍ട്ടി ഡ്രഗാണ്. വെറും .02 മില്ലിഗ്രാം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ‘പറക്കുന്ന അനുഭവവും അസാധാരണമായ അനുഭൂതിയും ഉണ്ടാവുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഒന്നിലേറെ തവണ ഉപയോഗിച്ചാല്‍ വൃക്ക തകരാറിലാവുകയും മാനസിക വിഭ്രാന്തിയുണ്ടാവുകയും ചെയ്യും.
വേദന സംഹാരിയായി മാത്രം ഉപയോഗിക്കുന്ന ഇത് മൂന്ന് ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമെ രോഗികള്‍ക്ക് ലഭിക്കൂ. ഒരു മാസം മുമ്പ് കണ്ണൂര്‍ പഴയങ്ങാടി മാട്ടൂല്‍ ‘ഭാഗത്ത് നിന്ന് ഇതേ ലഹരിമരുന്ന് പിടികൂടിയിരുന്നു. അനവധി ആല്‍ബങ്ങളിലും മൂന്നോളം സിനിമകളിലും അഭിനയിച്ച മിഹ്റാജ് ലഹരിക്ക് അടിമയാണ്. സിനിമാ രംഗത്തെ വന്‍ ലഹരി മരുന്ന് റാക്കറ്റിലെ കണ്ണിയാണ് ഇയാള്‍.
പി.ജലീഷ്, കെ.ബിനീഷ്, കണ്ണൂര്‍ എക്സൈസ് നാര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ സി.ദിലിപ്, എം.പി.സര്വജ്ഞന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ടി.ശരത്, ഒ.ലിമേഷ്, സി.പങ്കജാക്ഷന്, എക്സൈസ് ഡ്രൈവര്‍ പി.ഷജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: