ന്യൂദല്‍ഹി: രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയുടെ മനോവികാരത്തെ ചൂഷണം ചെയ്ത് വഞ്ചിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ബിജെപി. വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തില്‍ ഉള്‍പ്പെടെ നടത്തിയ പരിപാടികളില്‍ തന്നെ പങ്കെടുപ്പിച്ച മുസ്ലിം ലീഗ് വാക്ക് പാലിക്കാതെ പറ്റിച്ചെന്ന് രാധികാ വെമുല കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. രാഹുലിന്റെ പരിപാടിയിലും രാധിക പങ്കെടുത്തിട്ടുണ്ടെന്നും ഇതിന് എന്താണ് പ്രതിഫലമായി നല്‍കിയതെന്നത് കണ്ടെത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
പണം വാഗ്ദാനം ചെയ്താണ് രോഹിത് വെമുലയുടെ കുടുംബത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ സംസാരിപ്പിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. ദരിദ്ര കുടുംബമാണെന്നത് പ്രതിപക്ഷം മുതലെടുക്കുകയായിരുന്നു. രാഷ്ട്രീയ നേട്ടത്തിനായുള്ള ഇത്തരം വെറുപ്പുളവാക്കുന്ന പ്രവര്‍ത്തനങ്ങളുമായി എത്രകാലം പ്രതിപക്ഷത്തിന് മുന്നോട്ടുപോകാന്‍ കഴിയും.
പ്രതിപക്ഷത്തിന്റെ നുണകള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ ഇത് മറക്കില്ല. അദ്ദേഹം വ്യക്തമാക്കി. 2016 ജനവരിയിലാണ് ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: