തിരുവനന്തപുരം: വികാരനിര്‍ഭരമായിരുന്നു മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെയും കവയിത്രി സുഗതകുമാരിയുടെയും കൂടിക്കാഴ്ച്ച. നന്ദാവനത്തുള്ള സുഗതകുമാരിയുടെ വീട്ടിലെത്തിയാണ് കുമ്മനം അനുഗ്രഹം വാങ്ങിയത്.
ആവശ്യപ്പെടാതെ ഏല്‍പ്പിച്ച നിയോഗമാണിതെന്ന് കുമ്മനം സുഗതകുമാരിയോടു പറഞ്ഞു. സ്വതന്ത്രനായി നടന്നിട്ട് ഇപ്പോള്‍ ഗവര്‍ണര്‍ പദവി കിട്ടിയപ്പോള്‍ സ്വാതന്ത്ര്യം പോയതുപോലെ തോന്നുന്നുണ്ടോ എന്ന് സുഗതകുമാരി ചോദിച്ചപ്പോള്‍ ഭരണം കൂടി നടത്താന്‍ ഭഗവാന് നിയോഗിച്ചതായിരിക്കാം എന്നായിരുന്നു മറുപടി. തുടര്‍ന്ന് സുഗതകുമാരിയെ കുമ്മനം മിസോറാമിലേക്കു ക്ഷണിച്ചു.
സുഗതകുമാരി തന്റെ പ്രകൃതി കവിതകളുടെ സമാഹാരമായ ‘സഹ്യഹൃദയം’ അദ്ദേഹത്തിനു സമ്മാനിച്ചു. ഈ കവിതകള്‍ അവിടത്തെ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് അവര്‍ക്ക് സമര്‍പ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ‘സഹോദരി സുജാത അത്യാസന്ന നിലയിലായതിനാല്‍ മനസുനിറയെ ദുഃഖമാണെങ്കിലും രാജശേഖരന്റെ വരവ് എന്റെ മനസിനെ തണുപ്പിച്ചു. ഇദ്ദേഹം എനിക്ക് ജനനേതാവല്ല, അനുജനാണ്. ഞങ്ങള്‍ കൈപിടിച്ച് ഒന്നിച്ച് പ്രകൃതിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ചിറകുവിടര്‍ത്തി പറന്നുനടന്ന ചെറിയ (വലിയ) മനുഷ്യന് ദൂരെ പോകുന്നത് എനിക്ക് ദുഖകരമാണ്. ദൂരെയാണെങ്കിലും ആ യാത്ര മംഗളകരമാകട്ടെ’ സുഗതകുമാരി ആശംസിച്ചു. തുടര്‍ന്ന് ശിരസില്‍ കൈവച്ച് അനുഗ്രഹിച്ചു.
തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ചേച്ചിയുടെ അനുഗ്രഹം ഉണ്ടാകാറുണ്ടെന്ന് കുമ്മനം പറഞ്ഞു. ചേച്ചി എന്റെ പൊതുപ്രവര്‍ത്തനത്തിന് പ്രചോദനമാണ്. ആറന്മുള സമരത്തില്‍ എനിക്ക് മാര്ഗദര്ശകയായിരുന്നു. ഗവര്‍ണര്‍ പദവിയിലേക്കെത്തുമ്പോള്‍ ഗുരുജനങ്ങളെ കണ്ട് അനുഗ്രഹം വാങ്ങനാണ് ചേച്ചിയുടെ അരികിലെത്തിയത് എന്നുപറഞ്ഞ് അദ്ദേഹം യാത്രപറഞ്ഞിറങ്ങി.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: