ഇത് കേരളമാണ്! സംസ്ഥാനത്തിന് നാണക്കേടുവരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ ഭരണാധികാരികളും ചില സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും ആവര്‍ത്തിക്കുന്ന വാക്യമാണിത്. പൈശാചികമായ രാഷ്ട്രീയ കൊലപാതകങ്ങള്‍, അതിക്രൂരമായ പോലീസ് പീഡനങ്ങള്‍, ജാതീയവും മതപരവുമായ വിവേചനങ്ങള്‍, ദുരഭിമാന കൊലപാതകങ്ങള്‍ തുടങ്ങിയവ സംഭവിക്കുമ്പോഴാണ് ഇവയെ എതിര്‍ക്കുകയാണെന്ന ഭാേവന, ഇത് കേരളമാണെന്ന് പലരും ഊറ്റംകൊള്ളാറുള്ളത്. വരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടപ്പോഴും, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് ചിലര്‍ ചേര്‍ന്ന് കെവിന് ജോസഫിന്റെ ജീവനെടുത്തപ്പോഴും, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലീസുകാരെ ദാസ്യപ്പണിക്ക് നിയോഗിച്ചിരിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടപ്പോഴും ‘ഇത് കേരളമാണ്’ എന്ന ഊറ്റംകൊള്ളല്‍ പല കോണുകളില്‍നിന്നും കേള്‍ക്കുകയുണ്ടായി.
മനുഷ്യവിരുദ്ധവും സംസ്കാരശൂന്യവുമായ കാര്യങ്ങളെല്ലാം സംഭവിക്കുന്നത് അങ്ങ്, ഉത്തരേന്ത്യയിലാണെന്നും, മാനവികതയുടെയും പുരോഗതിയുടെയും പാതയില്‍ ഏറെ മുന്നേറിയ കേരളം ഇത്തരം കുറ്റകൃത്യങ്ങള്‍ അന്യമായ ശാദ്വലതീരമാണെന്നുമുള്ള തെറ്റിദ്ധാരണ നിലനിര്‍ത്തുകയാണ് ‘ഇത് കേരളമാണ്’ എന്ന വീമ്പുപറച്ചിലിനു പിന്നില്‍. 2011-ലെ സെന്‍സസ് പ്രകാരം മൂന്നര കോടിയില്‍ താഴെയാണ് കേരളത്തിലെ ജനസംഖ്യ. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണിത്. ഇതിന്റെ ഒന്‍പതിരട്ടിയായ 20 കോടിയിലേറെയാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഉത്തര്‍പ്രദേശിലേതിനോളം വരില്ലെങ്കിലും കേരളത്തിലെ സ്ഥിതിയെ അപേക്ഷിച്ച് പതിന്മടങ്ങാണ് പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ജനസംഖ്യ. അവിടങ്ങളില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങളെ പെരുപ്പിച്ചുകാട്ടി കേരളത്തില്‍ നടക്കുന്ന സമാന സംഭവങ്ങള്‍ തീരെ കുറവാണെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമം പരിഹാസ്യമാണ്. ആത്മഹത്യകള്‍, ഗാര്‍ഹികാതിക്രമങ്ങള്‍, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയിലൊക്കെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളം പലപ്പോഴും രേഖപ്പെടുത്തിയിട്ടുള്ളത്. കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്നുപോലും വിശേഷിപ്പിക്കാവുന്ന അവസ്ഥ.
സാമൂഹ്യനീതിയുടെയും സാമ്പത്തികാഭിവൃദ്ധിയുടെയും സാംസ്കാരിക അഭ്യുന്നതിയുടെയും കാര്യത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം ഏറെ മുന്നിലാണെന്ന അവകാശവാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണെന്ന് തെളിയിക്കുന്നു, ചെങ്ങന്നൂരില്‍ ചിതയൊരുക്കാന്‍ ഇടമില്ലാതെ പട്ടികജാതിയില്‍പ്പെടുന്ന വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ സംസ്കരിച്ച സംഭവം. ദഹിപ്പിച്ച മൃതദേഹത്തിന്റെ അസ്ഥികള്‍ പെരുമഴയില്‍ ഒലിച്ചുപോയെന്നും, അത് പെറുക്കിയെടുക്കുകയായിരുന്നുെവന്നും മരിച്ച ഹതഭാഗ്യയായ സ്ത്രീയുടെ മരുമകള്‍ പറയുമ്പോള്‍ അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തിന്റെയും, ഒറ്റപ്പെട്ടുപോയ കുടുംബത്തിന്റെയും ദൈന്യതയാണ് വെളിപ്പെടുന്നത്. വീടും കിണറും കക്കൂസുമടക്കം വെറും അരസെന്റ് ഭൂമിയിലാണ് ഈ കുടുംബം താമസിക്കുന്നത് എന്നറിയുമ്പോള്‍ ഇത് കേരളമാണെന്ന് മേനിനടിക്കുന്നവര്‍ക്ക് എന്താണു പറയാനുള്ളത്?
ചെങ്ങന്നൂരിലെ വീട്ടമ്മയെ, മരിച്ചിട്ടും പിന്തുടരുന്ന ദുര്‍ഗതി കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമല്ല. മൂന്നുവര്‍ഷം മുന്‍പ് ഇവരുടെ മകന് മരിച്ചപ്പോഴും മൃതദേഹം സംസ്കരിച്ചത് പൊതുവഴിയിലാണ്. വീടിന്റെ അടുക്കളയും മറ്റും പൊളിച്ച് മൃതദേഹങ്ങള്‍ സംസ്കരിച്ചതും, സംസ്കരിക്കാനിടമില്ലാതെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്കിയതുമായ സംഭവങ്ങള്‍ സംസ്ഥാനത്ത് നിരവധിയാണ്.
പ്രദേശത്ത് ഒരു പൊതുശ്മശാനമുണ്ടെങ്കില്‍ ഒഴിവാക്കാവുന്ന ദുരവസ്ഥയാണിത്. ചെങ്ങന്നൂര്‍ നഗരസഭ നിലവില്‍വന്നിട്ട് 40 വര്‍ഷമായി. പട്ടികജാതിക്കാരിയായ വീട്ടമ്മയുടെ മൃതദേഹം പൊതുവഴിയില്‍ ദഹിപ്പിക്കേണ്ടിവന്ന പതിമൂന്നാം വാര്‍ഡില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പൊതുശ്മശാനം നിര്‍മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭാധികൃതര്‍ പറയാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാത്രം.
പൊതുശ്മശാനത്തിന്റെ ആവശ്യം പൊതുവെ വരുന്നത് ഹിന്ദുക്കള്‍ക്കാണ്. ക്രൈസ്തവരും മുസ്ലിങ്ങളും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് പള്ളിവക ശ്മശാനങ്ങളിലാണല്ലോ. അവിശ്വാസിയാണെങ്കില്‍പ്പോലും ഇതാണ് പതിവ്. നിരീശ്വരവാദിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടം ശ്മശാനത്തില്‍ സംസ്കരിച്ചപ്പോള്‍, ഇഎംഎസിന്റെ പാര്‍ട്ടിക്കാരേയും നിരീശ്വരവാദികളുമായ പല അഹിന്ദുക്കളെയും പള്ളികളിലാണ് അടക്കം ചെയ്തത്. ദീര്‍ഘകാലം സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. വര്‍ക്കിയുടെയും, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും തിരുവമ്പാടി എംഎല്‍എയുമായിരുന്ന മത്തായി ചാക്കോയുടെയും കാര്യത്തില്‍ സംഭവിച്ചത് അതാണല്ലോ. ആവശ്യം ഹിന്ദുക്കളുടേതാകുമ്പോള്‍, പ്രത്യേകിച്ച് അവരില്‍ത്തന്നെയുള്ള അധഃസ്ഥിത വിഭാഗങ്ങളുടേതാകുമ്പോള്‍ ഭരണാധികാരികള്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നു.
മൃതദേഹങ്ങള്‍ വീട്ടിനകത്തും പെരുവഴിയിലുമൊക്കെ സംസ്കരിക്കേണ്ടിവരുന്ന അവസ്ഥ, കൊട്ടിഗ്ഘോഷിക്കപ്പെടുന്ന കേരള മോഡല്‍ ഭൂപരിഷ്കരണത്തിന്റെ വഞ്ചനയ്ക്ക് തെളിവാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഭൂപരിഷ്കരണ നിയമം മണ്ണില്‍ പണിയെടുക്കുന്നവരെ ഭൂവുടമകളാക്കിയില്ല എന്നതാണ് സത്യം. നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുപ്രകാരം 36 ശതമാനം പേര് ‘വിപ്ലവകരമായ’ ഭൂപരിഷ്കരണത്തിന്റേതായ 60 വര്‍ഷത്തിനുശേഷവും കേരളത്തില്‍ ഭൂരഹിതരാണ്. പട്ടികജാതി വിഭാഗങ്ങളില്‍ 53 ശതമാനത്തിനും പട്ടികവര്‍ഗങ്ങളില്‍ 89 ശതമാനത്തിനും ഭൂമിയില്ല. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെടുന്ന ഗണ്യമായ വിഭാഗവും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരാണ്. ഈ അനീതി നിര്‍ബാധം തുടരുമ്പോഴാണ് ‘ഇത് കേരളമാണ്’ എന്ന വഞ്ചനാപരമായ ഊറ്റംകൊള്ളല്‍!
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണംകൊണ്ട് മറച്ചുപിടിക്കപ്പെട്ട അനീതികള്‍ക്കും തെറ്റായ അവകാശവാദങ്ങള്‍ക്കുമെതിരെ ധീരമായി പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയായിരുന്നു അന്തരിച്ച ലീലാമേനോന്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും, ഒറ്റപ്പെട്ടുപോകുന്ന വ്യക്തികളുടെയും ജീവിതാനുഭവങ്ങളെ അടുത്തറിഞ്ഞാണ് ആ മാധ്യമപ്രവര്‍ത്തക നന്മതിന്മകളെ നിര്‍വചിച്ചതെന്നു പറയാം. ‘ഇത് കേരളമാണത്രേ’ എന്നൊരു പരിഹാസം അവരുടെ എഴുത്തുകളിലുടനീളം ഉണ്ടായിരുന്നു.
ഇതൊക്കെക്കൊണ്ടാവാം, കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ലീലാമേനോന് അനഭിമതയായത്. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കൊടുക്കാതിരുന്നത്. ഔദ്യോഗിക ബഹുമതി നല്കാതെയാണല്ലോ കേരളത്തിന്റെ മനഃസാക്ഷിയുടെ ശബ്ദമായിരുന്ന ആ ധീരവനിതയെ പിണറായി സര്‍ക്കാര്‍ യാത്രയാക്കിയത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: