പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് സമീപം തുടങ്ങിയ കണ്‍സ്യൂമര്‍ ഫെഡ്ഡിന്റെ വിദേശമദ്യഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ചെത്തുതൊഴിലാളികള് നടത്തിയ പ്രകടനവും ധര്‍ണ്ണയും പോലീസ് ഇടപെട്ടാണ് പിരിച്ചു വിട്ടത്. ബീവറേജ് വന്നാല്‍ തൊട്ടടുത്ത കളളുഷാപ്പും പാപ്പിനിശ്ശേരിയിലെ ഒട്ടുമിക്ക കള്ളുഷാപ്പുകളും അടച്ചിടേണ്ടിവരുമെന്നാണ് ചെത്തുതൊഴിലാളികളുടെ വാദം. ഒരുപാട് പേരുടെ ജോലി, ജീവിതം, കുടുംബം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം കഷ്ടത്തിലാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാപ്പിനിശ്ശേരിയിലെ ചെത്തുതൊഴിലാളികള് ഭൂരിഭാഗവും സിഐടിയു പ്രവര്‍ത്തകരാണ്. പിന്നെന്തുകൊണ്ട് ആയിരക്കണക്കിന് വരുന്ന തൊഴിലാളികളേയോ അവരുടെ ജീവിതമാര്ഗ്ഗത്തെയോ ചിന്തിക്കാതെ സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തു എന്നും അവര്‍ ചോദിക്കുന്നു.
പൊതുവെ ശാന്തമായ അന്തരീക്ഷമുളള സ്ഥലത്താണ് മദ്യഷാപ്പ് തുടങ്ങിയിരിക്കുന്നത്. കാലത്തും വൈകീട്ടും ഇവിടെ നിരവധി ആളുകള്‍ നടക്കാനിറങ്ങാറുണ്ട്. കുട്ടികളും അമ്മമാരും വൈകുന്നേരങ്ങളില്‍ ഇവിടെയുണ്ടാകും. കുട്ടികളുടെ രണ്ട് പാര്‍ക്കുകളുമുണ്ട് വളപട്ടണത്തെ കുട്ടികളുടെ പാര്‍ക്കും പാപ്പിനിശ്ശേരിയിലെ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേരിലുളള കുട്ടികളുടെ പാര്‍ക്കും. ഈ പ്രദേശം മദ്യപാനികളുടെ ആഭാസ കേന്ദ്രമായി മാറുമോ എന്നാണ് ഭയം. വളപട്ടണം പാലത്തിനടിയിലും കണ്ടല്‍ക്കാടുകള്‍ക്കിടയിലും ഈ മദ്യശാല സ്ഥിതിചെയ്യുന്ന രാജരാജാ കോംപ്ലക്സിന്റെ പരിസരത്തും മദ്യപാനികളുടെ വിളയാട്ടമായിരിക്കുമെന്ന് ആശങ്കയുണ്ട്. ഇതുവഴിയുളള ജനങ്ങളുടെ രാത്രി യാത്രക്കും പ്രശ്നങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: