മോസ്ക്കോ: സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല കളത്തിലിറങ്ങിയിട്ടും ഈജിപ്തിന്റെ മോഹങ്ങള്‍ക്ക് ചിറകു മുളച്ചില്ല. ലോകകപ്പില്‍ നോക്കൗട്ട് റൗണ്ട് പ്രതീക്ഷിച്ചെത്തിയ അവര്‍ ആതിഥേയരായ റഷ്യയോട് തോറ്റതോടെ പുറത്തേയ്ക്കുള്ള പാതയിലാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. ഈജിപ്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി. അതേസമയം റഷ്യയുടെ തുടര്‍ച്ചയായ രണ്ടാം ജയവും .പ്രീക്വാര്‍ട്ടറിലേക്ക് അവര്‍ മുന്നേറുകയും ചെയ്തു. ഇത്തവണ ലോകകപ്പിന്റെ രണ്ടാം റൗണ്ട് ഉറപ്പാക്കിയ ആദ്യ ടീമാണ് റഷ്യ.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റ് മടങ്ങിയ ശേഷം ആദ്യമായി കളിക്കളത്തിലിറങ്ങിയ സലക്ക് ഫോമിനടുത്തെങ്ങും എത്താനായില്ല. റഷ്യയയൊരുക്കിയ പ്രതിരോധക്കോട്ട പൊളിക്കാന്‍ സലയ്ക്കും സംഘത്തിനുമായില്ല. 73-ാം മിനിറ്റില്‍ സല പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതു മാത്രമാണ് ആശ്വാസം.
അതേസമയം റഷ്യ സ്വന്തം ആരാധകരുടെ പിന്തുണയില്‍ തകര്‍ത്തുകളിച്ചു. മത്സരത്തിന്റെ നിയന്ത്രണം അവരുടെ കാലുകളിലായിരുന്നു. ഡെനിസ് ചെറിഷേവും ആര്‍ടം സുബയുമൊക്കെ തിളങ്ങി. റഷ്യന്‍ ആക്രണത്തിന്റെ കുത്തൊഴുക്കില്‍ ഈജിപ്ത് സെല്‍ഫ് ഗോള്‍ വഴങ്ങി. അവരുടെ ക്യാപ്റ്റന്‍ അഹമ്മദ് ഫാത്തിയുടെ ബൂട്ടില്‍ നിന്നാണ് പന്തൊഴുകി സ്വന്തം വലയില്‍ കയറിയത്.
ഏറെ താമസിയാതെ ഗോള്‍ മടക്കാന്‍ സലക്ക് സുവര്‍ണാവസരം ലഭിച്ചു. പക്ഷെ സല അത് തുലച്ചുകളഞ്ഞു. പന്ത് വച്ച് താമസിപ്പിച്ചതോടെ എതിരാളികള്‍ സലയുടെ നീക്കം തകര്‍ത്തു. പിന്നീട് മൂന്ന് മിനിറ്റിനുളളില്‍ റഷ്യ രണ്ട് ഗോളുകള്‍ അടിച്ചുകയറ്റിയതോടെ ഈജിപ്തിന്റെ പതനം ഏതാണ്ട് പൂര്‍ത്തിയായി. 59-ാം മിനിറ്റില്‍ ചെറിഷേവും 62-ാം മിനിറ്റില്‍ സുബയുമാണ് സ്കോര്‍ ചെയ്തത്.
ഒരു ഗോളെങ്കിലും മടക്കാന്‍ അവസാന നിമിഷങ്ങളില്‍ ആഞ്ഞു പൊരുതിയ ഈജിപ്ത് 73-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. പെനാല്റ്റിയിലൂടെസലയാണ് ഗോള്‍ കുറിച്ചത്. ലോകകപ്പില്‍ സലയുടെ ആദ്യ ഗോള്‍. അവസാന മത്സരത്തില്‍ ഈജിപ്ത് തിങ്കളാഴ്ച സൗദി അറേബ്യയെ നേരിടും. ജയിച്ചാലും തോറ്റാലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: