ന്യൂദല്‍ഹി: ലോകത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും കരുത്തുറ്റ ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ ഡെറാഡൂണിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭജിക്കുന്നതിന് പകരം യോഗ ഒന്നിപ്പിക്കുന്നു. കൂടുതല്‍ വിദ്വേഷം സൃഷ്ടിക്കുന്നതിന് പകരം യോഗ ഉള്‍ക്കൊള്ളുന്നു. ക്ലേശം വര്‍ധിപ്പിക്കുന്നതിന് പകരം യോഗ സുഖപ്പെടുത്തുന്നു. സൂര്യന്റെ പ്രകാശത്തോടും ഇളം ചൂടിനോടുമൊപ്പം ലോകമെങ്ങുമുള്ള ജനങ്ങള്‍ യോഗയെയും സ്വാഗതം ചെയ്യുന്നുവെന്നത് ഭാരതീയര്‍ക്ക് അഭിമാനത്തിന്റെ നിമിഷമാണ്. ലോകമാകെ യോഗയെ പുണര്‍ന്നിരിക്കുകയാണ്. ഓരോ വര്‍ഷവും അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കുന്ന രീതികള്‍ അതിന്റെ സൂചനയാണ്. ആയുരാരോഗ്യ സൗഖ്യത്തിനുള്ള ഏറ്റവും വലിയ ജനകീയ മുന്നേറ്റങ്ങളിലൊന്നായി യോഗാദിനം മാറിക്കഴിഞ്ഞു.
അന്താരാഷ്ട്ര യോഗാദിനാചരണത്തിന് ഇന്ത്യ നിര്‍ദ്ദേശം വെച്ചപ്പോള്‍ നിരവധി രാജ്യങ്ങളാണ് പിന്തുണച്ചത്. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അംഗീകരിച്ച നിര്‍ദ്ദേശമായിരുന്നു അത്. ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളും യോഗയെ അവരുടേതായി അംഗീകരിക്കുന്നത് ഈ മഹത്തായ പാരമ്പര്യത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള സന്ദേശമാണിത്.
ലോകം ഭാരതത്തെ ബഹുമാനിക്കണമെങ്കില്‍ സ്വന്തം പൈതൃകത്തെയും പാരമ്പര്യത്തെയും നമ്മള് ആദരിക്കേണ്ടതുണ്ട്. നമ്മുടെ പൈതൃകത്തില്‍ നാം അഭിമാനിച്ചാല്‍ ലോകവും അത്തരം കാര്യങ്ങളെ ആദരിക്കാന്‍ ഒരിക്കലും മടി കാണിക്കില്ല. എന്നാല്‍ നമ്മുടെ ശക്തിയിലും കാര്യശേഷിയിലും നമുക്ക് തന്നെ വിശ്വാസമില്ലെങ്കില്‍ ആരും അത് സ്വീകരിക്കില്ല. കുടുംബത്തിലുള്ളവര്‍ തന്നെ ആത്മവീര്യം കെടുത്തുന്ന കുട്ടിയെ മറ്റുള്ളവര്‍ അംഗീകരിക്കില്ല. രക്ഷാകര്ത്താക്കള്, കുടുംബം, സഹോദരീ സഹോരന്മാര് തുടങ്ങി എല്ലാവരും കുട്ടിയെ മാനിക്കണം. അപ്പോള്‍ അയല്‍ക്കാരും ആ കുട്ടിയെ അംഗീകരിച്ചു തുടങ്ങും. ഇന്ത്യ യോഗയുടെ ശക്തിയെ ഒന്നിച്ചുചേര്‍ത്തപ്പോള്‍ ലോകവും യോഗയെ തങ്ങളോട് ചേര്‍ത്തുവച്ചു. മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: