ചെന്നൈ: കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് ജൂണ്‍ 25ന് ഹാജരാവാന്‍ ചെന്നൈ എഗ്മോര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചു. പി. ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകന് കാര്‍ത്തി ചിദംബരം, കാര്‍ത്തിയുടെ ഭാര്യ ശ്രീനിധി എന്നിവര്‍ക്കാണ് സമന്‍സ്.
മൂവരുടെയും പേരില്‍ ബ്രിട്ടനിലെ കേംബ്രിജില്‍ 5.37 കോടി രൂപ മതിപ്പ്വിലയുള്ള ഭൂസ്വത്ത് വാങ്ങിച്ചിരുന്നു. അമേരിക്കയിലെ നാനോ ഹോള്‍ഡിങ്സ് എല്‍.എല്‍.സി, ചെസ് ഗ്ലോബല്‍ അഡ്വൈസറി തുടങ്ങിയ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും കാര്‍ത്തി ചിദംബരത്തിന്റെ യു.കെയിലെ മെട്രോ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറച്ചുവെച്ചതായാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. വിദേശ ഭൂസ്വത്ത് സംബന്ധിച്ചും വെളിപ്പെടുത്തിയിരുന്നില്ല. ഇൗ നിലയിലാണ് ആദായനികുതി നിയമമനുസരിച്ച് കേസെടുത്തത്.
അതേ സമയം കേസ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും തങ്ങള്‍ക്കെതിരായ പരാതികളുടെ പകര്‍പ്പുകള്‍ അനുവദിക്കണമെന്നും കള്ളപ്പണ കേസ് വിചാരണ നടത്തുന്നതിന് പ്രത്യേക കോടതിക്ക് മാത്രമാണ് അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടി മൂവരും ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ പ്രതികള്‍ക്ക് ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: